ADVERTISEMENT

കോഴിക്കോട്∙ വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് കൽപറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.പി.സജീവിനെ സ്ഥലം മാറ്റി. കോഴിക്കോട് – വടകര സോഷ്യൽ ഫോറസ്ട്രി വിഭാഗം റേഞ്ച് ഓഫിസറായാണ് മാറ്റം. ഇവിടെ റേഞ്ച് ഓഫിസറായിരുന്ന കെ.പി.ജിൽജിത്തിനെ കൽപറ്റ ഫ്ലയിങ് സ്ക്വാഡിലേക്കും നിയമിച്ചു. കൽപറ്റ ഡപ്യൂട്ടി റേ‍ഞ്ചർ (ഗ്രേഡ്) ബീരാൻകുട്ടിയെയും സ്ഥലം മാറ്റാൻ ഉത്തരമേഖലാ ചീഫ് കൺസർവേറ്റർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ഉടൻ ഇറങ്ങും. ഇതോടെ സുഗന്ധഗിരി മരം മുറി സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ കുറ്റാരോപിതരായ 18 ഉദ്യോഗസ്ഥർക്കുമെതിരെയുള്ള നടപടികൾ പൂർത്തിയാവും.

സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എ.ഷജ്ന, എം.പി.സജീവൻ, ബീരാൻകുട്ടി എന്നിവരെ സസ്പെൻഡ് ചെയ്തുകൊണ്ട്, തിരഞ്ഞെടുപ്പിന് മുൻപ് സർക്കാർ നേരിട്ട് ഇറക്കിയ ഉത്തരവാണ് വിവാദമായത്. വടകരയിലെ വോട്ടുകളെ വരെ ഇതു ബാധിക്കുമെന്നു വിലയിരുത്തൽ ഉണ്ടായതോടെ അന്നു തന്നെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. തുടർന്ന് കഴി‍ഞ്ഞ ദിവസം ഷജ്നയെ കാസർകോട് സോഷ്യൽ ഫോറസ്ട്രിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവായി. അതിനു പിന്നാലെയാണ് മുൻപ് മരവിപ്പിച്ച ഉത്തരവിൽ പരാമർശിക്കപ്പെട്ടിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെയുള്ള നടപടി. ഫ്ലയിങ് സ്ക്വാഡ് ഫീൽഡ് പരിശോധനകൾ കൃത്യമായി നടത്താത്തതാണ് സുഗന്ധഗിരി മരംമുറിക്കു വഴി വച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

തെറ്റൊന്നും ചെയ്യാത്ത ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കുന്നതിനു പിന്നിൽ ബോധപൂർവമായ തെറ്റിദ്ധരിപ്പിക്കലും ഗൂഢാലോചനയും നടന്നതായി സംശയിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ട്രഷറർ കൂടിയായ ബീരാൻ കുട്ടി വാട്സാപ് ലേഖനത്തിൽ ആരോപിച്ചിരുന്നു.

English Summary:

Kalpatta flying squad range Officer also transferred in sugandhagiri wood cutting case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com