ADVERTISEMENT

തിരുവനന്തപുരം∙ ഭൂപതിവ് നിയമഭേദഗതി ബിൽ അടക്കം നിയമസഭ പാസാക്കിയ 5 ബില്ലുകൾക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി രണ്ടാഴ്ചയായിട്ടും സർക്കാർ വിജ്ഞാപനം ആയില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ലഭിക്കാത്തതാണു കാരണം. 

ഗവർണർ ഒപ്പിട്ടവ

1. ഭൂപതിവ് നിയമ ഭേദഗതി ബിൽ: സെപ്റ്റംബറിൽ പാസാക്കിയത്. ഭൂപതിവു നിയമത്തിലെ വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിക്കാനും പതിച്ചു കൊടുത്ത ആവശ്യത്തിനല്ലാതെ ഭൂമി വിനിയോഗിക്കുന്നതിനു പട്ടയക്കാരന് അനുവാദം നൽകാനും സർക്കാരിന് അധികാരം നൽകുന്നു. ഹൈറേഞ്ചിലെ കർഷകരുടെ ദീർഘകാല ആവശ്യം.

2. നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ബിൽ: ഭൂമി തരംമാറ്റത്തിനുള്ള അധികാരം 27 ആർഡിഒമാർക്കു പുറമേ 78 താലൂക്കുകളിലും ഡപ്യൂട്ടി കലക്ടർക്കു കൂടി നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുന്നു. ഇതും സെപ്റ്റംബറിൽ പാസാക്കിയത്.

3. ക്ഷീരകർഷക ക്ഷേമനിധി ഭേദഗതി ബിൽ: കർഷകർ നൽകുന്ന അംശദായം ക്ഷേമനിധി ബോർഡിൽ അടയ്ക്കാത്ത സംഘം സെക്രട്ടറിമാർക്കു പിഴപ്പലിശ ചുമത്തുന്ന വ്യവസ്ഥയുണ്ട്. വർഷം 500 ലീറ്റർ പാൽ കൊടുക്കുന്ന കർഷകർക്കു മാത്രം ക്ഷേമനിധി അംഗത്വമെന്ന വ്യവസ്ഥ ഒഴിവാക്കി. ഒരിക്കലെങ്കിലും പാൽ നൽകുന്നവർക്കും അംഗത്വത്തിന് അപേക്ഷിക്കാം.

4. സഹകരണ സംഘം നിയമ ഭേദഗതി ബിൽ: വായ്പ സഹകരണസംഘങ്ങളുടെ ഭാരവാഹികൾ തുടർച്ചയായി 3 തവണയിൽ അധികം ഭരണസമിതി അംഗങ്ങളായി തുടരാൻ പാടില്ല എന്നതടക്കം 56 വ്യവസ്ഥകൾ ഭേദഗതിയായും കൂട്ടിച്ചേർക്കലായും ഉൾപ്പെടുത്തി. യുവസംഘങ്ങളും ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ തുടങ്ങിയവർക്കായി സോഷ്യൽ സഹകരണ സംഘങ്ങളും രൂപീകരിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി. വനിതാഫെഡ്, ലേബർഫെഡ്, ടൂർഫെഡ്, ഹോസ്പിറ്റൽഫെഡ് തുടങ്ങിയവയിലെ നിയമനങ്ങൾ പിഎസ്‍സിക്കു വിടും. എല്ലാ സംഘങ്ങളുടെയും ജൂനിയർ ക്ലാർക്കിനു മുകളിലുള്ള നിയമനങ്ങൾ സഹകരണ പരീക്ഷാ ബോർഡിനു വിടും.

5. അബ്കാരി നിയമഭേദഗതി ബിൽ: സിനിമകളിലും പരസ്യങ്ങളിലും മദ്യപാനരംഗങ്ങൾ കാണിക്കുമ്പോൾ, മദ്യപാനം ഹാനികരമെന്ന മുന്നറിയിപ്പു നൽകിയില്ലെങ്കിൽ 50,000 രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥ. 6 മാസം വരെ തടവ് ഒഴിവാക്കി.

∙ ‘അനുമതി തേടി സർക്കാർ നൽകിയ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി. മറുപടി ലഭിച്ചിട്ടില്ല. പെരുമാറ്റച്ചട്ടം ജൂൺ 4 വരെയുണ്ട്.’ – സഞ്ജയ് കൗൾ (മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ)

English Summary:

Delay in Election Commission approval; 5 bills were not yet notified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com