മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്: 18 കോടി രൂപയുടെ സ്വത്തുക്കൾ ജപ്തി ചെയ്തു
Mail This Article
പത്തനംതിട്ട∙ മൈലപ്ര സഹകരണ ബാങ്ക് ഭാരവാഹികളുടെയും ബന്ധുക്കളുടെയും 18 കോടി രൂപയുടെ 10 വസ്തുവകകൾ സഹകരണ വകുപ്പ് ജപ്തി ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്കൾ എന്നിവരുടെ സ്വത്തുവകകൾ കൈമാറ്റം ചെയ്യാൻ നീക്കം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു ജപ്തി.
മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ 86.12 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയിരുന്നത്. പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളിൽ പലർക്കും ക്രമക്കേടുകളെ കുറിച്ച് അറിയാമായിരുന്നുവെന്ന് മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ചോദ്യം ചെയ്തതിലൂടെ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.
ഒരു ഭൂമി തന്നെ ഈടായി സ്വീകരിച്ച് കോടിക്കണക്കിന് രൂപ ബെനാമി വായ്പകൾ ബാങ്ക് അനുവദിച്ചിരുന്നു. ബാങ്കിന്റെ പ്രവർത്തന പരിധിക്കുള്ളിൽ താമസിക്കുന്ന മേൽവിലാസം കൃത്രിമമായി ചമച്ചാണ് ബാങ്കിൽ അപേക്ഷ നൽകിയത്.