എന്റെ ഗ്യാരന്റിക്ക് ട്രാക്ക് റെക്കോർഡ്, ബിജെപിയുടേത് പരാജയം: 10 ഇന വാഗ്ദാനങ്ങളുമായി കേജ്‌രിവാൾ
Mail This Article
ന്യൂഡൽഹി∙ മോദി ഗ്യാരന്റിക്ക് ബദലായി കേജ്‌രിവാളിന്റെ പത്തു ഗ്യാരന്റിയുമായി ആം ആദ്മി പാർട്ടി (എഎപി). മോദി ഗ്യാരന്റിയും കേജ്‌രിവാളിന്റെ ഗ്യാരന്റിയും ജനം വിലയിരുത്തട്ടെ എന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ എഎപി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പത്തു ഗ്യാരന്റികൾ മുന്നോട്ടുവച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
‘‘വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ എന്നും ബിജെപി പരാജയപ്പെട്ടിട്ടേയുള്ളൂ. എന്നാൽ എന്റെ ഗ്യാരന്റിക്കു തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോഡ് ഉണ്ട്. കേജ്‌രിവാളിന്റെ ഗ്യാരന്റി വേണോ, മോദിയുടെ ഗ്യാരന്റി വേണോ എന്ന് ജനം തീരുമാനിക്കട്ടേ.’’ കേജ്‌രിവാൾ പറഞ്ഞു.
എല്ലാവർക്കും സൗജന്യ വൈദ്യുതിയുൾപ്പെടെയുള്ള വാഗ്ദാനങ്ങളാണു കേജ്‌രിവാൾ മുന്നോട്ടുവച്ചിരിക്കുന്നത്. ‘‘പത്തു ഗ്യാരന്റികളിൽ ആദ്യത്തേത് രാജ്യത്ത് 24 മണിക്കൂർ വൈദ്യുതി ലഭ്യമാക്കും എന്നുള്ളതാണ്. രാജ്യത്തിന് 3 ലക്ഷം മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതിൽ 2 ലക്ഷം മെഗാവാട്ടാണ് ഉപയോഗിക്കുന്നത്. ആവശ്യത്തിൽ കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ നമ്മുടെ രാജ്യത്തിനു സാധിക്കും. ഞങ്ങളത് ഡൽഹിയിലും പഞ്ചാബിലും നടപ്പാക്കിയതാണ്. അത് രാജ്യവ്യാപകമായി നടപ്പാക്കും. പാവപ്പെട്ടവർക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാക്കും. അതിന് ഏകദേശം 1.25 ലക്ഷം കോടി രൂപയാണ് വേണ്ടി വരുന്നത്.’’ കേജ്‌രിവാൾ പറഞ്ഞു.
സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസത്തെ പുനരുദ്ധരിക്കുന്ന പദ്ധതിയാണ് ഗ്യാരന്റികളിൽ രണ്ടാമത്തേത്. മികച്ച ആരോഗ്യ പരിപാലനമാണ് കേജ്‌രിവാൾ മുന്നോട്ടുവയ്ക്കുന്ന മൂന്നാമത്തെ ഗ്യാരന്റി. രാജ്യത്ത് മതിയായ സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രികളിന്നില്ലെന്നും ആരോഗ്യ മേഖലയെ അതിനാൽ മെച്ചപ്പെടുത്തുകയുമാണു തങ്ങളുടെ ലക്ഷ്യമെന്നും കേജ്‌രിവാൾ പറയുന്നു. എല്ലാവർക്കും മികച്ച ചികിത്സാ സൗകര്യം ഉറപ്പുനൽകുമെന്ന് കേജ്‌രിവാൾ പറയുന്നു. ചൈനയുടെ നിയന്ത്രണത്തിൽനിന്ന് ഇന്ത്യൻ ഭൂമി മോചിപ്പിക്കുക, അഗ്നിവീർ പദ്ധതി അവസാനിപ്പിക്കുക, സ്വാമിനാഥൻ കമ്മിഷൻ അനുസരിച്ചു കർഷകർക്കു താങ്ങുവില ഉറപ്പാക്കുക തുടങ്ങിയവയും കേജ്‌രിവാൾ ഗ്യാരന്റിയിൽ പറയുന്നുണ്ട്.