ഇതുവരെ പോളിങ് 66.95%, വോട്ട് രേഖപ്പെടുത്തിയത് 45.10 കോടി വോട്ടർമാർ; കണക്കുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
Mail This Article
ന്യൂഡൽഹി ∙ ആദ്യ 4 ഘട്ടങ്ങളിലെ പോളിങ് വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. മേയ് 13നു നടന്ന നാലാം ഘട്ട വോട്ടിങ് വരെയുള്ള വിവരങ്ങളാണിത്. ഇതുവരെ 66.95 ശതമാനം പോളിങ്ങാണു രേഖപ്പെടുത്തിയത്. 97 കോടി വോട്ടർമാരിൽ 45.10 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.
മേയ് 3ന് ആകെ 69.16 ശതമാനമായിരുന്നു പോളിങ്. 2019 ലെ കണക്കുകളേക്കാൾ 3.65 ശതമാനം വർധന. ആദ്യ 3 ഘട്ടങ്ങളിലായി യഥാക്രമം 65.68%, 66.71%, 66.14% എന്നിങ്ങനെയാണു വോട്ടിങ്. ആദ്യ 3 ഘട്ടങ്ങളിലും വോട്ടിങ് ശതമാനത്തിൽ 2.72%, 2.93%, 3.43% എന്നിങ്ങനെ ഇടിവുണ്ടായിരുന്നു. പുതിയ കണക്കുകൾ അടുത്ത ഘട്ടത്തിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ പ്രേരിപ്പിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തലെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും കാലതാമസമുണ്ടാകുന്നെന്നും കമ്മിഷനെതിരെ ആരോപണം ഉയർന്നിരുന്നു. നാലാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ് 3 ദിവസത്തിനു ശേഷമാണ് കണക്കുകൾ പുറത്തുവിട്ടത്.
ഇതിനോടകം 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 379 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. ഉയർന്ന വോട്ടിങ് ശതമാനം ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്നതാണെന്നും ലോകത്തിനു നൽകുന്ന സന്ദേശമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം അവധിദിവസമല്ല, മറിച്ച് അഭിമാനത്തിന്‍റേതാണെന്നും എല്ലാ വോട്ടർമാരും പങ്കെടുക്കണമെന്നും രാജീവ് കുമാർ വ്യക്തമാക്കി.