ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തേജക പരിശോധനയ്ക്കു തയാറായില്ലെന്ന കാരണത്താൽ ഇന്ത്യൻ ഗുസ്തി താരം ബജ്‍രംഗ് പുനിയയ്ക്ക് സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് (നാഡ) നടപടി. മാർച്ച് 10ന് ഹരിയാനയിൽ നടന്ന, ഒളിംപിക്സ് യോഗ്യതാ മത്സരത്തിനുള്ള സിലക്‌ഷൻ ട്രയൽസിൽ പരാജയപ്പെട്ട ബജ്‍രംഗ് ഉത്തേജക പരിശോധനയ്ക്കു സാംപിൾ നൽകാതെ അന്നു വേദി വിട്ടുപോയെന്നും അതിനുശേഷം സാംപിൾ നൽകാൻ ആവശ്യപ്പെട്ടപ്പോൾ സഹകരിച്ചില്ലെന്നുമാണ് നാഡയുടെ വിശദീകരണം. രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസിയുമായി (വാഡ) ചർച്ച ചെയ്ത ശേഷമാണ് സസ്പെൻഷൻ നടപടി.

സസ്പെൻഷൻ വിവരങ്ങൾ ഏപ്രിൽ 23ന് ബജ്‍രംഗിനെ നാഡ രേഖാമൂലം അറിയിച്ചിരുന്നു. ആരോപണങ്ങളിൽ വിശദീകരണം നൽകാൻ ബജ്‍‌രംഗിനു നാളെ വരെ സമയമുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടികളുണ്ടാകും. സസ്പെൻഷൻ കാലയളവിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്കുണ്ട്.

നാഡയുടെ സസ്പെൻഷൻകൂടി നേരിട്ടതോടെ ടോക്കിയോ ഒളിംപിക്സിൽ വെങ്കല മെഡൽ ജേതാവായ ബജ്‍രംഗിന്റെ പാരിസ് ഒളിംപിക്സ് പ്രതീക്ഷകൾ മങ്ങി. മാർച്ചിൽ നടന്ന സിലക്‌ഷൻ ട‌്രയൽസിൽ പരാജയപ്പെട്ടതോടെ ഒളിംപിക്സ് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ബജ്‍രംഗിനു നേരത്തേ നഷ്ടമായിരുന്നു. 9ന് തുർക്കിയിൽ നടക്കുന്ന യോഗ്യതാ മത്സരത്തിൽ ബജ്‍രംഗിന്റെ മത്സരയിനമായ 65 കിലോഗ്രാമിൽ സുജീത് കൽക്കലാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. സുജീത് യോഗ്യതാ ചാംപ്യൻഷിപ് വിജയിച്ചാൽ  ഇന്ത്യയ്ക്കൊരു ഒളിംപിക് ക്വോട്ട ലഭിക്കും. എന്നാൽ ഈ ഇനത്തിലെ ഒളിംപിക്സ് മത്സരാർഥിയെ തീരുമാനിക്കാൻ ജൂൺ ഒന്നിന് മറ്റൊരു സിലക്‌ഷൻ ട്രയൽസ് കൂടി നടത്താനാണ് ഫെഡറേഷന്റെ തീരുമാനം.

നട‌പടിയിൽ ദുരൂഹത: ഫെഡറേഷൻ

ബജ്‍രംഗ് പുനിയയ്ക്ക് സസ്പെൻഷൻ ഏർപ്പെടുത്തിയ നാഡയുടെ നടപടിയിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തിൽ രാജ്യാന്തര ഏജൻസിയെ (വാഡ) സമീപിക്കുമെന്നും ദേശീയ റസ്‍ലിങ് ഫെഡറേഷൻ. ഗുസ്തി താരങ്ങളുടെ ഉത്തേജക പരിശോധന സംബന്ധിച്ച് നാഡ ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ചകൾ നടത്തുന്നതാണ്. എന്നാ‍ൽ ബജ്‌രംഗിന്റെ പരിശോധന സംബന്ധിച്ച് വിവരങ്ങളെല്ലാം മറച്ചുവച്ചു. സസ്പെൻഷനെക്കുറിച്ചും ഫെ‍ഡറേഷനെ അറിയിച്ചില്ല– ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് സഞ്ജയ് സിങ് പറഞ്ഞു.

കിറ്റുകളുടെ കാലപ്പഴക്കത്തെ ഞാൻ എതിർത്തു: ബജ്‌രംഗ്

‘ഉത്തേജക പരിശോധനയ്ക്കു സാംപിൾ നൽകില്ലെന്നു ഞാൻ നാഡ അധികൃതരോടു പറ‍ഞ്ഞിട്ടില്ല. കാലാവധി കഴിഞ്ഞ പരിശോധനാ കിറ്റ് ഉപയോഗിച്ചതിനെ ഞാൻ ചോദ്യം ചെയ്തു. ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നു ഞാൻ അവരോട് അഭ്യർഥിച്ചു. വിശദീകരണം നൽകിയതിനു ശേഷം പരിശോധന നടത്താമെന്നും പറഞ്ഞു. – സംഭവത്തെക്കുറിച്ച് ബജ്‌രംഗ് പുനിയ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

സാംപിളെടുക്കാൻ കാലാവധി കഴിഞ്ഞ കിറ്റുകളുമായി മുൻപൊരിക്കൽ ഒരു ഒഫിഷ്യൽ വന്നതിന്റെ വിഡിയോയും ബജ്‌രംഗ് എക്സിൽ പങ്കുവച്ചു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട റസ്‌ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ് കാലപ്പഴക്കം ചെന്ന കിറ്റ് ഉപയോഗിച്ചു പരിശോധന നടത്താൻ നിർദേശിച്ചിരുന്ന കാര്യവും ബജ്‌രംഗ് സൂചിപ്പിച്ചു. ‘ബ്രിജ്ഭൂഷൺ തനിക്കെതിരെ വന്ന വനിതാ താരങ്ങളെ ഭീഷണിപ്പെടുത്താൻ ഇതേ തന്ത്രമാണ് ഉപയോഗിച്ചിരുന്നത്.   പണമാണ് എല്ലാം നിശ്ചയിക്കുന്നത്’ –  ബജ്‌രംഗ് പറയുന്നു.

English Summary:

Suspension for Indian wrestler Bajrang Punia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com