ADVERTISEMENT

തീതുപ്പുന്ന മേടസൂര്യനു കിഴീൽ ആരുടെയോ സ്വപ്നവീട് കെട്ടിയുയർത്തുന്നതിനിടെ ഹസൻ ജലീൽ പറഞ്ഞു: ‘‘കൊടുംചൂടിൽ പണിയെടുക്കുന്നതു വലിയ കഷ്ടപ്പാടാണ്. പക്ഷേ, ചെയ്യാതെ പറ്റില്ലല്ലേ? ഉച്ചയ്ക്കു വിശ്രമിക്കും; ക്ഷീണം തോന്നിയാൽ ഇടനേരങ്ങളിലും.’’– മാവേലിക്കരയിലെ കെട്ടിടനിർമാണ സൈറ്റിലാണ് വെസ്റ്റ് ബംഗാളിലെ നാദിയ ജില്ലക്കാരനായ ഹസൻ തൊഴിലെടുക്കുന്നത്.

കൊടുംചൂടിൽ വാടുന്നതു തൊഴിലാളികൾ മാത്രമല്ല, ലക്ഷക്കണക്കിനാളുകൾക്കു തൊഴിൽ നൽകുന്നതും സമ്പദ്ഘടനയ്ക്ക് ഊർജമേകുന്നതുമായ നിർമാണമേഖല കൂടിയാണ്.

പണ്ടു മുതലേ വേനൽ മാസങ്ങളാണു നിർമാണമേഖലയുടെ സുവർണകാലം. പെരുമഴയ്ക്കു മുൻപു പണികൾ പൂർത്തിയാക്കാനുള്ള തിരക്കിന്റെ മാസങ്ങൾ. ഈ വേനൽക്കാലത്തു പക്ഷേ, കൊടുംചൂടിൽ വാടിയിരിക്കുകയാണു നിർമാണമേഖല. ചിലയിടങ്ങളിൽ ഫ്ലാറ്റുകളുടേത് ഉൾപ്പെടെ വൻകിട നിർമാണങ്ങൾ കാര്യമായ തളർച്ചയില്ലാതെ മുന്നോട്ടുപോകുമ്പോൾ അത്യുഷ്ണത്തിൽ വെന്തുരുകുന്ന പാലക്കാട് പോലുള്ള ജില്ലകളിൽ നിർമാണമേഖല കടുത്ത തിരിച്ചടി നേരിടുന്നു.

പാതിയിൽ നിലച്ച്

കൊടുംചൂടു മാത്രമല്ല, ജലക്ഷാമവും നിർമാണമേഖലയെ തളർത്തുന്നു. പാലക്കാട് ജില്ലയിൽ നിർമാണപ്രവർത്തനങ്ങൾ 40% കുറഞ്ഞതായി ബിൽഡർമാർ പറയുന്നു. വില കൊടുത്തു വെള്ളം വാങ്ങി കെട്ടിടം നിർമിക്കുക എളുപ്പമല്ലാത്തതിനാൽ പലരും പണികൾ നിർ‍ത്തിവച്ചു. പല ജില്ലകളിലും വെള്ളമില്ലാത്തതിനാൽ വീടുപണി പോലും നീട്ടിവച്ചവരുണ്ട്. ഒന്നോ രണ്ടോ മഴ കിട്ടിയാൽ പണി പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണു പലരും. സാധാരണഗതിയിൽ നിർമാണം തകൃതിയായി നടക്കേണ്ട സമയത്താണ് ഈ മരവിപ്പ്.

അതേസമയം, തിരുവനന്തപുരം മേഖലയിൽ നിർമാണമേഖലയെ തളർച്ച കാര്യമായി ബാധിച്ചിട്ടില്ലെന്നാണു ബിൽഡർമാർ പറയുന്നത്. മഴക്കാലത്തു പുറംപണികൾ തടസ്സപ്പെടുമെന്നതിനാൽ വേനൽക്കാലത്തു പണികൾ നിർത്തിവയ്ക്കാനാകാത്ത സാഹചര്യമാണ്. മിക്കയിടത്തും രാവിലെ 7നു മുൻപുതന്നെ പണി ആരംഭിക്കുന്നു. വെയിലേറ്റുള്ള ജോലികൾ പാടില്ലെന്നു സർക്കാർ നിർദേശിച്ചിരിക്കുന്ന 12 മുതൽ 3 വരെയുള്ള സമയത്തു കെട്ടിടങ്ങൾക്കകത്തെ ജോലികളാണു ചെയ്യുന്നത്. കോൺക്രീറ്റിങ്ങും റോഡ് പണിയുമൊക്കെ പലയിടത്തും രാത്രിയിലാക്കി. നിർമാണ ആവശ്യത്തിനുള്ള വെള്ളം ടാങ്കറുകളിൽ വാങ്ങേണ്ടിവരുന്നതായി ക്രെഡായ് കേരള കൺവീനർ ജനറൽ എസ്.എൻ.രഘുചന്ദ്രൻ നായർ പറഞ്ഞു.

കാക്കാൻ പച്ച ഷീറ്റ്

കൊടുംചൂട് വിലപ്പെട്ട ജീവൻ കവർന്ന വേദനയിലാണു നിർമാണമേഖല. കോഴിക്കോട് ചക്കുംകടവ് പൈങ്ങായിപറമ്പിൽ താമസിക്കുന്ന കണിയേരി വീട്ടിൽ വിജേഷ് (41) പെയ്ന്റിങ് ജോലിക്കിടെ സൂര്യാഘാതമേറ്റു കുഴഞ്ഞുവീണത് ഏപ്രിൽ 30ന്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 2നു മരിച്ചു.

ആസ്ബസ്റ്റോസ്, തകര ഷീറ്റു കൊണ്ടു മറച്ച താൽക്കാലിക ഇടങ്ങളിലാണു തൊഴിലാളികൾ പലരും താമസിക്കുന്നത്. ചൂടു കൂടിയതോടെ ഇവിടങ്ങളിൽ താമസിക്കുക പ്രയാസമായി. പല സൈറ്റുകളിലും പച്ച ഷീറ്റ് വലിച്ചു കെട്ടുക മാത്രമാണ് ചൂടിനെ പ്രതിരോധിക്കാൻ ചെയ്തിട്ടുള്ളത്. ആലപ്പുഴയിൽ ദേശീയപാതയിൽ അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളെ വെയിലിൽനിന്നു സംരക്ഷിക്കാൻ ടാർപോളിൻ കെട്ടുന്നുണ്ട്.

സമയം തെറ്റുന്ന ക്രമീകരണം

കടുത്ത ചൂടിനെത്തുടർന്നു നിർമാണജോലിക്ക് ഏർപ്പെടുത്തിയ സമയക്രമീകരണം എത്രത്തോളം ഫലവത്താകുന്നു എന്നതു സംശയമാണ്. 12 മുതൽ 3 വരെ ഇടവേള നൽകണമെന്നാണു നിർദേശമെങ്കിലും പലയിടത്തും പാലിക്കുന്നില്ല.

കണ്ണൂർ ജില്ലയിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിട, റോഡ് നിർമാണ സൈറ്റുകളിൽ പരിശോധന നടത്തുന്നുണ്ട്. 15 വരെ പരിശോധന തുടരുമെന്നും നിയമം ലംഘിച്ചു തൊഴിൽ ചെയ്യിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബർ ഓഫിസർ എം.സിനി പറഞ്ഞു.

ഇടുക്കിയിലെ ലോറേഞ്ച് മേഖലയി‍ൽ ചെറുകിട നിർമാണപ്രവർത്തനങ്ങളാണു കൂടുതലും. വൻകിട ബിൽഡർമാർ രംഗത്തില്ല. സമുദ്രനിരപ്പിൽനിന്നു 3000 അടി ഉയരമുള്ള പ്രദേശങ്ങളെ തൊഴിൽ സമയക്രമീകരണത്തിൽനിന്നു നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ, സംസ്ഥാനത്തു നിലവിൽ അനുഭവപ്പെടുന്ന ഉഷ്ണതരംഗം കണക്കിലെടുത്ത് ഈ മേഖലകളിലെ തോട്ടംതൊഴിലാളികൾ അടക്കം എല്ലാ തൊഴിലാളികൾക്കും ഉത്തരവു ബാധകമാക്കി.

കെട്ടിടനിർമാണജോലി തുടങ്ങിയിട്ടു 48 വർഷമായി. ഇത്രയും ചൂടേറിയ കാലം ഓർമയിലില്ല. ഇപ്പോൾ അഞ്ച് – അഞ്ചരയാകുമ്പോഴേക്കും ഒരു വിധം പണി തീർത്ത് ഇറങ്ങും. വീട്ടിലെത്തിയാലും രണ്ടു മണിക്കൂറെങ്കിലും വിശ്രമിക്കാതെ ഒരു കാര്യവും ചെയ്യാൻ പറ്റില്ല. അത്രയ്ക്കാണു ക്ഷീണം. ഉച്ചയ്ക്കു രണ്ടു മണിക്കൂറെങ്കിലും വിശ്രമിക്കാതെ പറ്റില്ല. പിന്നെ, തണുത്ത വെള്ളം കുടിക്കും, പണി തുടരും.

കെ.ടി.വർഗീസ്, കുന്നുകര, എറണാകുളം

ചൂട് പേടിച്ച് മടങ്ങിയെത്താതെ അതിഥിത്തൊഴിലാളികൾ

ചിലയിടങ്ങളിൽ ചൂടിനു പുറമേ തൊഴിലാളിക്ഷാമവും നിർമാണമേഖലയെ വലയ്ക്കുന്നു. വോട്ടു ചെയ്യാനായി അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു പോയതിനാൽ പാലക്കാട്ട് ജോലികൾ മന്ദഗതിയിലായി. കേരളത്തിൽ ഉഷ്ണതരംഗമെന്ന വാർത്തകൾ പ്രചരിച്ചതോടെ പലരും തിരിച്ചുവരവു വൈകിപ്പിക്കുന്നതായും ബിൽഡർമാർ പറയുന്നു.

കോഴിക്കോട് മേഖലയിൽ സൗകര്യമുള്ള സമയത്തു ജോലി ചെയ്താൽ മതിയെന്ന സമീപനമാണു പല കരാറുകാരും സ്വീകരിച്ചിരിക്കുന്നത്. എന്നിട്ടും, പണിക്കെത്തുന്നവരുടെ എണ്ണം ചൂടു കാരണം കാര്യമായി കുറഞ്ഞു.

744 

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലെ (റെറ) റജിസ്ട്രേഷൻ പ്രകാരം കേരളത്തിൽ ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന പാർപ്പിട–വാണിജ്യ സമുച്ചയങ്ങൾ.

നാളെ: കൊടുംചൂടിലെ ടൂറിസം

English Summary:

Injuries to construction workers on hot job sites

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com