ADVERTISEMENT

അഹമ്മദാബാദ്∙ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ജനങ്ങളുടെ സ്വത്ത് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ പിതാവിനെ അടക്കം നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ടെന്നും എന്നാൽ ജനങ്ങളോട് ഇങ്ങനെ നുണ പറയുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഗുജറാത്തിലെ വൽസദിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.

‘‘രാജ്യത്തിന്റെ നിരവധി പ്രധാനമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്. ഇന്ദിരാ ജി ഈ രാജ്യത്തിനായി ജീവൻ ബലി നൽകി. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച എന്റെ പിതാവിന്റെ മൃതദേഹം കഷണങ്ങളായാണ് ഞാൻ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്. മൻമോഹൻ സിങ് ഈ രാജ്യത്ത് വിപ്ലവം കൊണ്ടുവന്നു. പ്രതിപക്ഷ നിരയിലെ പ്രധാനമന്ത്രിയായിരുന്നു അടൽ ബിഹാരി വാജ്‍പേയ് ഒരു സംസ്കാരമുള്ള മനുഷ്യനായിരുന്നു. ജനങ്ങളോട് ഇത്രയും കള്ളം പറയുന്ന ഒരു പ്രധാനമന്ത്രി ഈ രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും.’’– പ്രിയങ്ക പറഞ്ഞു.

മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടന്ന മറ്റൊരു പ്രചരണ റാലിയിൽ, ‘ഇത്തവണ 400 സീറ്റ്’ എന്ന മോദിയുടെ ആഹ്വാനത്തിനെതിരെയും പ്രിയങ്ക ആഞ്ഞടിച്ചു. ‘‘ഇത്തവണ നിങ്ങൾ നയിക്കുന്ന സർക്കാർ, ഇത്തവണ ജനങ്ങൾ നയിക്കുന്ന സർക്കാർ’’ എന്നതാകണം ഈ തിരഞ്ഞെടുപ്പിലെ മുദ്രാവാക്യമെന്ന് പ്രിയങ്ക പറഞ്ഞു.

‘‘നിങ്ങൾ ആവശ്യത്തിലധികം സഹിച്ചു. ജനങ്ങളുടെ മനസ്സ് മാറുകയാണെന്ന് പ്രധാനമന്ത്രി മോദിക്കും അദ്ദേഹത്തിന്റെ മന്ത്രിമാർക്കും മനസ്സിലായിക്കഴിഞ്ഞു. അവരുടെ നാടകവും അഭിനയവുമൊന്നും ഇനി വിലപ്പോകില്ലെന്നും സത്യം മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും അവർക്ക് മനസ്സിലായി. ജനങ്ങൾക്ക് സത്യമാണ് ആവശ്യം. നേതാക്കൾ ജനങ്ങളുടെ മുന്നിൽ കുമ്പിട്ട് നിൽക്കുന്ന ആ പാരമ്പര്യത്തിലേക്ക് തിരികെ പോകാനാണ് അവർ ആഗ്രഹിക്കുന്നത്. അതുപോലെ ജനങ്ങൾ ഭരണാധികാരികളുടെ മേൽ വലിയ ഉത്തരവാദിത്തവും ഏൽ‌പ്പിക്കുന്നു. അതിൽ പ്രധാനം സത്യം മാത്രം പറയുക എന്നതാണ്. ജനങ്ങളെ സേവിക്കുക എന്നതാണ് നേതാക്കളുടെ ജോലി. മതവും ജാതിയും നോക്കിയാകരുത് നിങ്ങളുടെ വോട്ട്. നിങ്ങളുടെ നാട്ടിലെ റോഡുകൾക്കും, കുട്ടികൾക്കുള്ള വിദ്യാലയങ്ങൾക്കും തൊഴിലിനുമാകണം വോട്ട്’’– പ്രിയങ്ക പറഞ്ഞു.

English Summary:

‘I brought Rajiv Ji home in pieces’: Priyanka Gandhi at election rally in Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com