മെഡിക്കൽ കോളജ് കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചീഫ് ജസ്റ്റിസ് മിശ്രയെ കുറ്റവിചാരണ ചെയ്യാനുളള പ്രതിപക്ഷ ശ്രമം സർക്കാർ ഇടപെട്ട് ഒഴിവാക്കി. നാളെ ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കുന്ന ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഉൾപ്പെടെ സുപ്രീം കോടതിയിലെ മുതിർന്ന 4 ജഡ്ജിമാർ മിശ്രയുടെ നടപടികളിൽ പിഴവാരോപിച്ച് കഴിഞ്ഞ ജനുവരി 12ന് പത്രസമ്മേളനം നടത്തി. ജഡ്ജിമാരുടെ ജോലിവിഭജനത്തിൽ സുതാര്യത വേണമെന്നും അഭിപ്രായങ്ങൾ പരിഗണിക്കണമെന്നുമുള്ള ആവശ്യം തള്ളി.
ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനെച്ചൊല്ലിയുള്ള വിവാദത്തിൽ സർക്കാരിന്റെ സമ്മർദത്തിനു വഴങ്ങി. പിന്നീട്, ജോസഫിന്റെ സീനിയോറിറ്റി സംരക്ഷിക്കാൻ താൽപര്യമെടുത്തില്ല. ഭരണഘടനാ ബെഞ്ചിൽ സീനിയർ ജഡ്ജിമാരെ ഉൾപ്പെടുത്തണമെന്ന ആവശ്യം പലപ്പോഴും നിരസിച്ചു. തനിക്കെതിരെ പരോക്ഷ ആരോപണമുള്ള മെഡിക്കൽ കോഴക്കേസിൽ ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ വിധി റദ്ദാക്കാൻ തിടുക്കത്തിൽ ഇടപെട്ടു.
വിധികളുടെ രീതികൾ
ഭരണഘടനാ സദാചാരം, വ്യക്തിസ്വാതന്ത്ര്യം, ലിംഗനീതി, സ്ത്രീ–പുരുഷ സമത്വം എന്നിവ ഉയർത്തിപ്പിടിക്കുന്ന പല ശ്രദ്ധേയ വിധികളും മിശ്ര അധ്യക്ഷനായ ബെഞ്ചിൽനിന്നുണ്ടായി. എന്നാൽ, ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയത്തിന്റെ തീരുമാനങ്ങൾ, അഭിപ്രായങ്ങൾ സഹിതം വെബ്സൈറ്റിൽ പരസ്യപ്പെടുത്താനുള്ള തീരുമാനമെടുത്തതും അദ്ദേഹമാണ്.
അർധരാത്രിയിലെ വാദം
മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം (2015 ജുലൈ) ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു. അർധരാത്രിയിലായിരുന്നു വാദം. കർണാടകയിൽ സർക്കാർ രൂപീകരണത്തിനെതിരെ ജനതാ ദൾ–എസ് നൽകിയ ഹർജി അർധരാത്രിയിൽത്തന്നെ പരിഗണിക്കാൻ നിർദേശിച്ചതും മിശ്രയാണ്.