ബെംഗളൂരു∙ കോഴക്കേസിൽ കീഴടങ്ങിയ ബെള്ളാരി ഖനി വ്യവസായി ജനാർദന റെഡ്ഡി അറസ്റ്റിൽ; 24 വരെ റിമാൻഡ് ചെയ്തതിനെ തുടർന്നു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. ഒരു ദിവസത്തെ മാരത്തൺ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്.
200 കോടിയുടെ മണിചെയിൻ തട്ടിപ്പു നടത്തിയ ആംബിഡന്റ് എന്ന കമ്പനിയുടെ ഉടമ സയദ് ഫരീദിനു ജാമ്യം ശരിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 20 കോടി രൂപ വാങ്ങിയെന്നാണു കേസ്. സ്വർണക്കട്ടികളായും പണമായും റെഡ്ഡി പണം കൈപ്പറ്റിയതിനു തെളിവുണ്ടെന്നു പൊലീസ് അറിയിച്ചു. ഫരീദിന്റെ ജാമ്യത്തിനായി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കു റെഡ്ഡി കൈക്കൂലി കൊടുത്തെന്നാണു വിവരം.
എന്നാൽ, എഫ്ഐആർ റദ്ദാക്കണമെന്നും അന്വേഷണോദ്യോഗസ്ഥരെ മാറ്റണമെന്നും ആവശ്യപ്പെട്ട് ജനാർദന റെഡ്ഡി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കർണാടകയിലെ ബിജെപി മന്ത്രിസഭയിൽ അംഗമായിരിക്കെ 2011ൽ ഖനിക്കേസി അറസ്റ്റിലായ റെഡ്ഡിക്ക് നാലു വർഷത്തിനു ശേഷമാണു ജാമ്യം ലഭിച്ചത്. ജന്മനാടായ ബെള്ളാരിയിൽ പ്രവേശിക്കരുത് എന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകളോടെയാണു സുപ്രീംകോടതി ജാമ്യം ലഭിച്ചത്.