Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രോണുകൾക്ക് ഇന്നു മുതൽ ലൈസൻസ് നിർബന്ധം

Drone

ന്യൂഡൽഹി ∙ ഡ്രോണുകൾ പറത്തുന്നവർ ശ്രദ്ധിക്കുക. കുഞ്ഞൻ വിമാനങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണം ഇന്നു മുതൽ പ്രാബല്യത്തിൽ. സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി ആവശ്യമില്ല. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകൾ മുതൽ 150 കിലോഗ്രാം വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണു നിയന്ത്രണം.

നാനോ ഡ്രോണുകൾക്കു റജിസ്ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളിൽ പറക്കാൻ പാടില്ല. നാനോ ഡ്രോണുകൾക്കു മുകളിലുള്ള എല്ലാ കുഞ്ഞൻ വിമാനങ്ങളും വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) നൽകുന്ന പെർമിറ്റും (അൺമാൻഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റർ പെർമിറ്റ്– യുഎഒപി) വ്യക്തിഗത തിരിച്ചറിയൽ നമ്പരും (യുഐഎൻ) കരസ്ഥമാക്കണം.

അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമെ ഇവ പറത്താൻ പാടുള്ളൂ. രാത്രിയിൽ ഉപയോഗിക്കരുത്. യുഐഎൻ ലഭിക്കണമെങ്കിൽ 1000 രൂപയാണു ഫീസ്. യുഎഒപിക്കു 25,000 രൂപയും. ഈ പെർമിറ്റ് 5 വർഷത്തേക്കാണ്. ഇതിനു ശേഷം 10,000 രൂപ നൽകി പെർമിറ്റ് പുതുക്കാം.

ഡ്രോൺ പറത്താൻ അനുമതിയില്ലാത്ത സ്ഥലങ്ങൾ: വിമാനത്താവളങ്ങളുടെ പരിസരം, പാർലമെന്റും രാഷ്ട്രപതി ഭവനുമെല്ലാം ഉൾപ്പെടുന്ന ന്യൂഡൽഹി വിജയ് ചൗക്ക് മേഖല, സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരങ്ങൾ, സേനാ കേന്ദ്രങ്ങൾ, മറ്റു സുരക്ഷാ സ്ഥാപനങ്ങൾ. രാജ്യാന്തര അതിർത്തിയുടെ 50 കിലോമീറ്റർ പരിധിയിലും കടലിൽ തീരത്തു നിന്ന് 500 മീറ്ററിനപ്പുറവും ഇവയ്ക്കു നിരോധനമുണ്ട്.