പാലക്കാട്∙ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ രണ്ടു സ്ഥിരം സമിതികളിലെ അധ്യക്ഷ സ്ഥാനങ്ങൾ യുഡിഎഫ് സഹായത്തോടെ സിപിഎം ജയിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാർക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം സിപിഎം പിന്തുണയോടെ പാസായതിനാലാണു വീണ്ടും തിരഞ്ഞെടുപ്പു നടന്നത്.
അവിശ്വാസ പ്രമേയത്തെ പിന്തുണച്ച സിപിഎം, അധ്യക്ഷ തിരഞ്ഞെടുപ്പിലും സഹായിക്കുമെന്നാണു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്നലെ രാവിലെ അപ്രതീക്ഷിതമായി സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ യുഡിഎഫ് വിപ്പ് പിൻവലിച്ച്, സ്വന്തം സ്ഥാനാർഥികളോട് ഉൾപ്പെടെ സിപിഎമ്മിനു വോട്ടു ചെയ്യാൻ നിർദേശിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി വി.പി. രഘുനാഥും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനായി അബ്ദുൽ ഷുക്കൂറുമാണു തിരഞ്ഞെടുക്കപ്പെട്ടത്. അബ്ദുൽ ഷുക്കൂർ സിപിഎം വലിയങ്ങാടി ലോക്കൽ സെക്രട്ടറി കൂടിയാണ്. അതേ സമയം, സിപിഎം പ്രതിനിധികൾ സ്ഥാനം ഏറ്റെടുക്കുമോ എന്നു വ്യക്തമായിട്ടില്ല. ഇന്നു ചേരുന്ന സംസ്ഥാന സമിതിക്കു ശേഷം തീരുമാനിക്കുമെന്നാണ് അറിയുന്നത്.