കൊച്ചി∙ എറണാകുളം–അങ്കമാലി അതിരൂപതയുടെ സാമ്പത്തിക മാനേജ്മെന്റ് സംബന്ധിച്ച അന്വേഷണത്തിന് അഞ്ചംഗ സ്വതന്ത്ര സമിതി. പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ നിർദേശമനുസരിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്താണു സമിതിയെ നിയോഗിച്ചത്.
രാജഗിരി കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോസഫ് ഇഞ്ചോടി, കൊച്ചി സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് പ്രഫസർ ഡോ. സാം തോമസ്, സീനിയർ അഭിഭാഷകൻ ഏബ്രഹാം കെ. ജോൺ, ചാർട്ടേഡ് അക്കൗണ്ടന്റ് സി.ജെ. റോമിഡ്, ചൊവ്വര നിത്യസഹായഭവനിലെ ഫാ. ഡോ. ജോർജ് അരീക്കൽ എന്നിവരാണ് അംഗങ്ങൾ.
2013 ഏപ്രിൽ ഒന്നു മുതൽ 2018 മാർച്ച് 31വരെ അതിരൂപതയുടെ സാമ്പത്തിക വകുപ്പിലെ എല്ലാ ഇടപാടുകളും സൂക്ഷ്മമായ ഓഡിറ്റിനു വിധേയമാക്കണം, ഇക്കാലത്തെ ഭൂമി ഇടപാടുകളും പരിശോധിക്കണം, കണക്കിൽപ്പെടാത്തതും വെളിപ്പെടുത്താത്തതും അനധികൃതവുമായ സ്വത്തുക്കളുണ്ടെങ്കിൽ കണ്ടെത്തണം എന്നീ നിർദേശങ്ങൾ സമിതിക്കു നൽകിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കടങ്ങൾ വീട്ടാനുള്ള മാർഗങ്ങൾ, ഭാവിക്കുവേണ്ടിയുള്ള സമഗ്ര സാമ്പത്തിക മാനേജ്മെന്റ് പദ്ധതി എന്നിവയും സമിതി നിർദേശിക്കണം.