കൊച്ചി∙ എറണാകുളം – അങ്കമാലി അതിരൂപത വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഇടപാടിൽ ക്രമക്കേട് ഉണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് കാക്കനാട്ടെ 64 സെന്റ് ആണ് ഏറ്റെടുത്തത്. ഭൂമിവിൽപനക്ക് ഇടനിലക്കാരൻ ആയിരുന്ന സാജു വർഗീസിനു പിഴടയ്ക്കാൻ ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. പത്തുകോടിയോളം രൂപയാണ് പിഴയടക്കേണ്ടി വരിക.
രൂപതയ്ക്കു വേണ്ടി ഭൂമിവിറ്റ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചിട്ടുണ്ട്. കർദിനാൾ അടക്കമുള്ളവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഭൂമിവാങ്ങിയവരുടെ വീടുകളിൽ പരിശോധനയും നടത്തിയിരുന്നു. ഇങ്ങനെ ആറു മാസത്തോളം എടുത്തു നടത്തിയ അന്വേഷണത്തിന് ഒടുവിലാണു കടുത്ത നടപടിയിലേക്കു കടന്നത്.