കോഴിക്കോട്∙ കട്ടിപ്പാറ കരിഞ്ചോല ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കരിഞ്ചോല ഹസന്റെ ഭാര്യ ആസിയയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 13 ആയി. കാണാതായവരിൽ ഇനി കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ വിവരമാണു ലഭിക്കാനുള്ളത്. ജിപിആർഎസ് സ്കാനർ ഉൾപ്പെടെ ഉപയോഗിച്ചാണു തിരച്ചിൽ.
കരിഞ്ചോല ഹസന്റെ മകൾ നുസ്രത്തിന്റെ മൃതദേഹം ശനിയാഴ്ച ലഭിച്ചിരുന്നു. നുസ്രത്തിന്റെ മകൾ റിൻഷയുടെയും സഹോദരി റിഫയുടെയും മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. ഹസനും മറ്റൊരു മകൾ ജന്നത്തും അപകടത്തിൽ മരിച്ചു. ഷംനയുടെ മകൾ നിയ ഫാത്തിമയുടെ മൃതദേഹവും ശനിയാഴ്ച ലഭിച്ചു.
ഉരുൾപൊട്ടലിൽപ്പെട്ടു മരിച്ചവർ: വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാൻ (60), അബ്ദുറഹിമാന്റെ മകൻ ജാഫർ (35), ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുൾ സലീമിന്റെ മക്കളായ ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസൻ (65), ഭാര്യ ആസിയ, ഹസന്റെ മകൾ ജന്നത്ത് (17), ഹസന്റെ മകൾ നുസ്രത്ത്, പേരക്കുട്ടികളായ റിഫ മറിയം (ഒന്നര വയസ്സ്), റിൻഷ, ഷംനയുടെ മകൾ നിയ ഫാത്തിമ.