Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോഡഫോൺ, ഐഡിയ ഒറ്റക്കമ്പനിക്ക് കീഴിൽ; രാജ്യത്തെ വലിയ മൊബൈൽ സേവനദാതാക്കൾ

vodafone-idea

കൊച്ചി ∙ മൊബൈൽ ടെലികോം സേവന ദാതാക്കളായ ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും തമ്മിലുള്ള ലയനം പൂർത്തിയായി. ‘വോഡഫോൺ ഐഡിയ ലിമിറ്റഡ്’ എന്ന പുതിയ കമ്പനിക്കു കീഴിൽ വോഡഫോൺ, ഐഡിയ എന്നീ ബ്രാൻഡുകളിൽ സേവനം തുടരും.

രണ്ടു ബ്രാൻഡുകൾക്കുമായി 40.8 കോടിയിലേറെ വരിക്കാരുള്ള വോഡഫോൺ ഐഡിയ ലിമിറ്റഡ്, എയർടെലിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ടെലികോം കമ്പനിയായി. വരിക്കാരുടെ എണ്ണത്തിൽ 35 ശതമാനവും വരുമാനത്തിൽ 32.2 ശതമാനവും വിപണി വിഹിതമുള്ള പുതിയ കമ്പനി രാജ്യത്തെ ഒൻപത് ടെലികോം മേഖലകളിൽ ഒന്നാം സ്ഥാനത്താണ്. കുമാർമംഗലം ബിർല ചെയർമാനും ബാലേഷ് ശർമ ചീഫ് എക്സിക്യുട്ടീവ് ഓഫിസറുമായാണ് വോഡഫോൺ ഐഡിയ പ്രവർത്തിക്കുക. ലയനം വഴി, പ്രവർത്തനച്ചെലവിൽ 14,000 കോടി രൂപയാണു ലാഭിക്കാനാകുന്നതെന്ന് കമ്പനി പറഞ്ഞു.

മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ജിയോ ഒട്ടേറെ ഓഫറുകളുടെ അകമ്പടിയോടെ രാജ്യവ്യാപകമായി 4ജി ടെലികോം സേവനം ആരംഭിച്ചതോടെയാണ് രാജ്യത്തെ ടെലികോം വ്യവസായത്തിൽ വൻ ചലനങ്ങൾക്ക് തുടക്കമായത്. രണ്ടു വർഷത്തിനുള്ളിൽ ജിയോ 23 കോടി വരിക്കാരെ നേടി. ചെറിയ കമ്പനികൾ മിക്കതും ഇല്ലാതാവുകയോ പ്രവർത്തനം നിർത്തുകയോ ചെയ്തു. എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവ നഷ്ടത്തിലേക്കു നീങ്ങി. വോഡഫോൺ–ഐഡിയ ലയനത്തിന് കളമൊരുങ്ങി. മൂന്നു സ്വകാര്യ കമ്പനികളും പൊതുമേഖലയിലെ ബിഎസ്എൻഎല്ലും മാത്രമാണ് ഇനി രാജ്യത്തെ ടെലികോം രംഗത്ത്; വോഡഫോണും ഐഡിയയും രണ്ടു ബ്രാൻഡുകളായി നിൽക്കുമെങ്കിലും.

വോഡഫോണിന് 45.2%, ഐഡിയയുടെ മാതൃകമ്പനിയായ ആദിത്യ ബിർല ഗ്രൂപ്പിന് 26%, ബാക്കി ഐഡിയ ഓഹരി ഉടമകൾക്ക് എന്നിങ്ങനെയാണ് പുതിയ കമ്പനിയുടെ ഓഹരിഘടന.