Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മംഗളൂരുവും മുംബൈയും വെള്ളത്തിനടിയിലാകും, മുന്നറിയിപ്പുമായി നാസ

Sea Level Rise

ആഗോളതാപനത്തിന്റെ അനന്തരഫലങ്ങൾ ഇന്ത്യയിലും ആഞ്ഞടിക്കുമെന്നു നാസയുടെ മുന്നറിയിപ്പ്. സമുദ്ര നിരപ്പുയരുന്നതോടെ ഇന്ത്യയുടെ പല ഭാഗങ്ങളും വെള്ളത്തിനടിലാകുമെന്നാണു സൂചന. ആഗോളതാപനത്തിന്റെ ഭാഗമായി സമുദ്ര നിരപ്പുയർന്നാൽ ഇന്ത്യയില്‍ ആദ്യം വെള്ളത്തിനടിയിലാവുന്നത് കര്‍ണ്ണാടകയിലെ മംഗളൂരുവും മുംബൈയുമാണെന്നാണ് നാസയുടെ റിപ്പോര്‍ട്ട്. ഹിമപാളികള്‍ ഉരുകുന്നതോടെ അടുത്ത നൂറു വര്‍ഷത്തിനുള്ളില്‍ മംഗളൂരുവിലെ സമുദ്ര നിരപ്പ് 15. 26 സെന്റീമീറ്ററില്‍ നിന്ന് 15.98 സെന്റീമീറ്ററിലെത്തുമെന്നും മുംബൈയിലെ സമുദ്ര നിരപ്പ് 10.65 സെന്റീമീറ്ററിലെത്തുമെന്നും നാസയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു. ന്യൂയോർക്ക് ആയിരിക്കും ആഗോളതാപം നാശം വിതയ്ക്കുന്ന മറ്റൊരു നഗരം.

ജേണല്‍ സയന്‍സ് അഡ്വാന്‍സിലാണ് നാസയുടെ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. യുഎസ് ബഹിരാകാശ ഗവേഷണ കേന്ദ്രം നാസയുടെ ജെറ്റ് പ്രോപ്പൽഷന്‍ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്ത ഗ്രേഡിയന്‍റ് ഫിംഗര്‍ പ്രിന്‍റ് മാപ്പിങ് (GFM) എന്ന ടൂള്‍ ഉപയോഗിച്ചാണ് നാസ ആഗോള താപനത്തെത്തുടര്‍ന്ന് ലോകത്ത് ഭാവിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു പഠനം നടത്തിയത്. ഇന്ത്യയിലെ മൂന്നു നഗരങ്ങള്‍ ഹിമപാളികള്‍ ഉരുകി സമുദ്ര നിരപ്പുയരുന്നതോടെ വെള്ളത്തിനടിയിലാകും. ഇന്ത്യയിലെ മൂന്നു തുറമുഖ നഗരങ്ങളുള്‍പ്പെടെ 293 നഗരങ്ങള്‍ക്കാണിത് ഭീഷണിയാവുക. മുംബൈയ്ക്ക് പുറമേ കര്‍ണ്ണാടകയിലെ മംഗളൂരു, ആന്ധ്രാപ്രദേശിലെ കക്കിനാഡ എന്നീ തുറമുഖങ്ങളും  ബംഗ്ലാദേശിലെ ചിറ്റഗോങും നാസ പുറത്തിറക്കിയ പട്ടികയിലുണ്ട്. ആദ്യമായിട്ടാണ് ഇത്തരത്തില്‍ സമുദ്ര നിരപ്പുയരുന്നതു സംബന്ധിച്ച് ശാസ്ത്രീയമായ കണക്കുകള്‍ ലോകത്തിനു ലഭ്യമാകുന്നത്. 

ടോക്കിയോ, കൊളംബോ, ഷാങ്ഹായ്, ഹോങ്കോങ്, ന്യൂയോർക്ക്, ലണ്ടൻ എന്നീ നഗരങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ലോകത്തിലെ 75 ശതമാനത്തോളം ശുദ്ധജലവും മഞ്ഞുപാളികളിലും മറ്റുമാണ് ശേഖരിക്കപ്പെടുന്നത്. എന്നാല്‍ ആഗോളതാപനം മൂലം ഇവ ഉരുകുന്നതാണ് സമുദ്ര നിരപ്പുയരുന്നതിനിടയാക്കുന്നത്. വെള്ളപ്പൊക്കത്തിന്‍റെ തീവ്രത കുറയ്ക്കാന്‍ ലോക രാജ്യങ്ങള്‍ ശ്രമം നടത്തുന്നുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നതുപോലെ അടുത്ത നൂറു വര്‍ഷം കണക്കാക്കിയുള്ള നീക്കങ്ങളാണ് നടത്തേണ്ടതെന്നും മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ എറിക് ഐവിന്‍സ് വ്യക്തമാക്കി. 

സമുദ്ര നിരപ്പുയരുകയും തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യുന്നത് കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനും മുന്നറിയിപ്പു നല്‍കി. ഹരിതഗൃഹവാതകങ്ങള്‍ അമിതമായി പുറന്തള്ളുന്നതു മൂലം 2100 ആകുമ്പോഴേക്കും സമുദ്ര നിരപ്പ് 0.51- 1.31 മീറ്റര്‍ വരെ ഉയരാമെന്നും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി. സമുദ്രനിരപ്പ് ഒരു മീറ്റര്‍ ഉയരുന്നതോടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ 14,000 ചതുരശ്ര കിലോമീറ്റര്‍ നഷ്ടമാകുമെന്നും ചില റിപ്പോർട്ടുകൾ സൂചന നൽകുന്നു. 

ക്രമാതീതമായി സമുദ്രനിരപ്പുയരുന്നത് ഇന്ത്യയിലെ 40 മില്യണ്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുമെന്നും മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെ ‍ജനങ്ങളെയാണ് ഇത് കൂടുതലായും ബാധിക്കുകയെന്നും ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സമുദ്ര നിരപ്പുയരുന്നതിനു പുറമേ സ്വത്തിനും ജീവനും ഭീഷണിയാവുന്നതും കണക്കിലെടുത്താണ് മുന്നറിയിപ്പ്. ചെറിയ തീരദേശ നഗരങ്ങളെ അപേക്ഷിച്ച് കൊല്‍ക്കത്തയ്ക്കും മുംബൈയ്ക്കും അപകടസാധ്യത കൂടുതലാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സമുദ്ര താപനില ഉയരുന്നതും സമുദ്രത്തിലെ ജലനിരപ്പുയരാൻ കാരണമാകുന്നു.