സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കണമേയെന്ന് യാത്രകൾക്ക് മുമ്പ് മിക്ക ആളുകളും പ്രാർത്ഥിക്കാറുണ്ട്. ചിലപ്പോൾ കാണിക്കയും അർപ്പിക്കാറുണ്ട്. എന്നാൽ ചൈനയിലെ ഒരു വൃദ്ധയുടെ കാണിക്ക ഏകദേശം സൗത്തേൺ ഫ്ലൈറ്റിലെ 150 യാത്രക്കാരെയാണ് കുടുക്കിയത്. കഴിഞ്ഞ ദിവസം ചൈനയിലെ ഷാംഗ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
ഭർത്താവിനും മകള്‍ക്കുമൊപ്പം വിമാനത്തിൽ കയറാനെത്തിയ 80 വയസുകാരിയായ ‘ക്യൂ’ ആണ് വിമാനത്തിന്റെ എൻജിനിലേക്ക് നാണയത്തുട്ടുകൾ വലിച്ചെറിഞ്ഞത്. സംഭവം കണ്ട യാത്രികരാണ് വിമാന ജീവനക്കാരെ വിവരമറിയിച്ചത്. ഏകദേശം ഒമ്പത് നാണയങ്ങൾ വൃദ്ധ എൻജിനുള്ളിലേക്ക് എറിഞ്ഞെന്നും അതിൽ ഒരെണ്ണം എൻജിനിൽ വീണുമെന്നുമാണ് ഷാംഗാഹായ് പോലീസ് പറയുന്നത്. വിമാനം പറന്നുയർന്നെങ്കിൽ എൻജിനിൽ കുടുങ്ങിയ നാണയം മൂലം വലിയ അപകടങ്ങൾ സംഭവിച്ചേനേ എന്നും പോലീസ് പറയുന്നു.
യാത്രക്കാരെയെല്ലാം പുറത്തിറക്കി നാലുമണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് നാണയം കണ്ടെത്തിയത്. വിമാനത്തിനു അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് താന്‍ നാണയങ്ങള്‍ എൻജിനിലേക്ക് വലിച്ചെറിഞ്ഞത് എന്നാണ് ക്യൂ ഷാംഗ്ഹായ് പൊലീസിനോട് പറഞ്ഞത്. എന്തൊക്കെയായാലും ഒമ്പതു നാണയത്തുട്ടുകൾ സൗത്തേൺ ഫ്ലൈറ്റിനുണ്ടാക്കിയ നഷ്ടം ഏകദേശം 140,000 ഡോളറാണ് (ഏദേശം 90 ലക്ഷം രൂപ)