43 ലക്ഷം രൂപ ചെലവിൽ നടത്തിയ ഹൃദയശസ്ത്രക്രിയയെത്തുടർന്ന് രോഗി മരണപ്പെട്ടത് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമെന്ന് ആരോപണം. താനെ സ്വദേശിയായ മഞ്ജു ബഫ്ന(56)യാണ് കഴിഞ്ഞ ഡിസംബർ 19നു മരണപ്പെട്ടത്. ഹൃദയവാൽവിനു സംഭവിച്ച തകരാറിനെത്തുടർന്ന് മാഹിം ഹിന്ദുജ ഹോസ്പിറ്റലിലെത്തിച്ച മഞ്ജുവിന് 43 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി ഡോക്ടർമാർ നിർദ്ദേശിച്ചത്.
ഭാര്യയുടെ ജീവൻ രക്ഷിക്കാനായി കഷ്ടപ്പെട്ട് ശസ്ത്രക്രിയയ്ക്കായി മിതുലാൽ ബെഫ്ന 43 ലക്ഷം രൂപ സംഘടിപ്പിക്കുകയും ചെയ്തു.. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തകരാറിലായ ഹൃദയവാൽവിനു പകരം പുതിയ വാൽവു വച്ചുള്ള ശസ്ത്രക്രിയയായിരുന്നു ഡോക്ടർമാർ പറഞ്ഞത്. ശസ്ത്രക്രിയയ്ക്കിടെ ഈ വാൽവ് ഹൃദയത്തിലേക്കു വീണതാണ് മരണകാരണമായി പറയുന്നത്.
ശസ്ത്രക്രിയ പൂർണമായും സുരക്ഷിതമായിരിക്കുമെന്നും അഞ്ചു ദിവസത്തിനുള്ളിൽ രോഗിക്ക് ആശുപത്രി വിടാമെന്നും ഡോക്ടർമാർ ഉറപ്പുനൽകിയിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം 60 ദിവസം കോമ സ്റ്റേജിലായിരുന്നു മഞ്ജു. തുടർന്ന് ആസുപത്രി അധികൃതരുമായി നടന്ന ചർച്ചയുടെ അവസാനം 12.47 ലക്ഷം രൂപ ആശുപത്രി അധികൃതർ തിരികെ നൽകി.
ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസഥയാണ് ഭാര്യയുടെ മരണത്തിനു കാരണമായതെന്നു കാട്ടി മിതുലാൽ മഹാരാഷ്ട്ര മെഡിക്കൽ കൗൺസിലിനു പരാതി നൽകി. ശസ്ത്രികയയിലെ അപകടങ്ങളെക്കുറിച്ചോ ശസ്ത്രക്രിയയ്ക്കെത്തിയ വിദഗ്ധരുമായി സംസാരിക്കാനോ ഉള്ള അവസരം കുടുംബത്തിനു നൽകിയില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.
എന്നാൽ ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സുഖം പ്രാപിച്ചു വന്നതാണെന്ന് ഹിന്ദുജ ഹോസ്പിറ്റലിലെ ഡോ. കുശാൽ പാണ്ഡെ പറഞ്ഞു. ചികിത്സാപ്പിഴവും മറ്റും കുടുംബം ആരോപിക്കുന്നത് ശരിയല്ലെന്നും ഛർദ്ദിയെത്തുടർന്നുണ്ടായ അണുബാധയാണ് മരണത്തിനു കാരണമായതെന്നുമാണ് അദ്ദേഹം പറയുന്നത്.
Read More : Health News