Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എത്ര ഉജ്ജ്വലമായ മരണക്കുറിപ്പായിരുന്നു അത് ' ദീപാ നിശാന്ത്

lini-deepa

ലിനിയെപ്പോലുള്ളവരുടെ സേവനത്തെ 'വേതനത്തിനു വേണ്ടി മാത്രം ചെയ്യുന്ന തൊഴിലായി' അധിക്ഷേപിക്കരുതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. ലിനിയുടെ മരണം മഹത്വവത്കരിക്കേണ്ട ഒന്നു തന്നെയാണെന്നും ഈ തൊഴിലിന്റെ മഹത്വം തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും ദീപ തന്റെ കുറിപ്പിൽ പറയുന്നു.

മരിച്ചു കിടക്കുമ്പോൾ പോലും, "എനിക്കാരുണ്ട്?'', ''ഞങ്ങൾക്കാരുണ്ട്?'', എന്ന നിലവിളികൾ മാത്രമേ മരണവീട്ടിൽ നിന്നും കേട്ടിട്ടുള്ളൂ. ഒറ്റക്കൊരാൾ ഈ ഭൂമിയിൽ നിന്നും കടന്നു പോകുമ്പോൾ, അയാൾക്കാരുണ്ട്? എന്ന ആകുലതയൊന്നും നിലവിളികളിൽ കാണാറില്ല... ലിനി വ്യത്യസ്തയാകുന്നതും അവിടെയാണ്. തന്റെ അസാന്നിധ്യത്തെ പ്രിയപ്പെട്ടവർ എങ്ങനെ മറികടക്കുമെന്ന വേവലാതി... അവർ തനിച്ചാകരുതെന്ന കരുതൽ... എത്ര ഉജ്ജ്വലമായ മരണക്കുറിപ്പായിരുന്നു അത്.. മരണമടുത്തെത്തുമ്പോഴും, അത് തിരിച്ചറിയുമ്പോഴും ഇത്ര സമചിത്തതയോടെ അതിനെ നേരിടാൻ എല്ലാവർക്കും കഴിയണമെന്നില്ല.

വേണ്ടത്ര മുൻകരുതലില്ലാത്തതു കൊണ്ടാണ് ലിനി മരണപ്പെട്ടത്, അതിനെ മഹത്വവത്കരിക്കേണ്ടതില്ല എന്നൊക്കെയുള്ള മഹദ്‌വചനങ്ങൾ കണ്ടു.. നേഴ്സിങ് വേതനമുള്ള തൊഴിൽ മാത്രമാണ്, സേവനമല്ല എന്ന വാക്കുകളും കേട്ടു. ലിനിയുടെ മരണം മഹത്വവത്കരിക്കേണ്ട ഒന്നു തന്നെയാണ്. ലിനിയെപ്പോലുള്ളവരുടെ സേവനത്തെ 'വേതനത്തിനു വേണ്ടി മാത്രം ചെയ്യുന്ന തൊഴിലായി' അധിക്ഷേപിക്കരുത്. നേഴ്സിങ്ങിനെ ഒരു മോശം തൊഴിലായി കാണുന്ന നിരവധി പേർ നമ്മുടെ നാട്ടിലിപ്പോഴുമുണ്ട്. നേഴ്സുമാരുടെ "കൊടുംക്രൂരതകളെപ്പറ്റി " വിഡിയോ ഇറക്കിക്കളിക്കുന്നവരുണ്ട്. ഉറക്കം പോലുമില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്ന നേഴ്സുമാരെയും ഡോക്ടർമാരേയും ചേർത്ത് ഗോസിപ്പ് കഥകളിറക്കി ആനന്ദമൂർച്ഛയടയുന്ന വികൃതജന്മങ്ങളുണ്ട്... അവരെപ്പോലുള്ളവരൊക്കെ തിരിച്ചറിയണം.. ഈ തൊഴിലിന്റെ മഹത്വം.. അതിന് അവരെ അൽപം മഹത്വവൽക്കരിച്ചാലും തെറ്റില്ല!

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം