ഇര്‍ഫാന് മുന്നില്‍ വസ്ത്രമഴിച്ച് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു: തനുശ്രീ

ബോളിവുഡ് നടന്‍ നാന പടേക്കറിനെതിരെ നടി തനുശ്രീ ദത്തയുടെ ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്കെതിരേയും ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കയാണ് തനുശ്രീ. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തനുശ്രീയുടെ വെളിപ്പെടുത്തല്‍. 

2005ല്‍ പുറത്തിറങ്ങിയ ‘ചോക്ലേറ്റ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആരോപണത്തിന് ആസ്പദമായ സംഭവം. അന്ന് തന്റെ രക്ഷക്കെത്തിയത് സഹതാരങ്ങളായ സുനില്‍ ഷെട്ടിയും ഇര്‍ഫാന്‍ ഖാനും ആണെന്ന് തനുശ്രീ പറയുന്നു. ഷൂട്ടിനിടെ ആ സീനില്‍ ഇല്ലാതിരുന്നിട്ട് കൂടി തന്നോട് വസ്ത്രങ്ങള്‍ അഴിച്ച് ഇര്‍ഫാന്‍ ഖാന് മുന്നില്‍ നൃത്തം ചെയ്യാൻ അഗ്‌നിഹോത്രി ആവശ്യപ്പെട്ടെന്നാണ് തനുശ്രീയുടെ ആരോപണം.

‘അത് ഇര്‍ഫാന്‍ ഖാന്റെ ക്ലോസപ്പ് ഷോട്ട് ആയിരുന്നു. ഞാന്‍ ആ സീനിലേ ഇല്ലായിരുന്നു. അദ്ദേഹം എന്തിനെയോ നോക്കി മുഖത്ത് ആ ഭാവങ്ങള്‍ വരുത്തണം. ആ ഭാവങ്ങള്‍ മുഖത്ത് വരുത്താനായി എന്നോട് വസ്ത്രമഴിച്ച് ഇര്‍ഫാന് മുന്നില്‍ നൃത്തം ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. അതെനിക്ക് വല്ലാത്ത ഷോക്കായിരുന്നു. എന്നാല്‍ ഇര്‍ഫാന്‍ സംവിധായകന്റെ ആവശ്യം നിഷേധിക്കുകയാണ് ചെയ്തത്. അവര്‍ വസ്ത്രമഴിച്ചിട്ട് വേണ്ട എനിക്ക് ഭാവപ്രകടനങ്ങള്‍ നടത്താന്‍ എന്ന് അദ്ദേഹം പറഞ്ഞു. അതാണ് ഇര്‍ഫാന്‍ ഖാന്‍. അന്ന് ഇര്‍ഫാന്‍ അങ്ങനെ പറഞ്ഞതിനെ ഞാന്‍ അഭിനന്ദിക്കുന്നു. ‘നിങ്ങള്‍ എന്താണ് പറയുന്നത്, എനിക്ക് ക്ലോസപ്പ് ഷൂട്ട് എങ്ങനെ ചെയ്യണമെന്നറിയാം, എനിക്ക് അഭിനയിക്കാന്‍ അറിയാം’ എന്നദ്ദേഹം പറഞ്ഞു.

സുനില്‍ ഷെട്ടിയും അന്നെനിക്ക് വേണ്ടി സംസാരിച്ചു. അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. ഇത് കേട്ട അദ്ദേഹം ഞാന്‍ വന്ന് നിങ്ങള്‍ക്ക് ഭാവപ്രകടനങ്ങള്‍ വരുത്താന്‍ സഹായിക്കണോ എന്ന് സംവിധായകനോട് ദേഷ്യപ്പെട്ടു. ഇര്‍ഫാനും സുനില്‍, ഷെട്ടിയും അന്ന് എനിക്ക് വേണ്ടി സംസാരിച്ചു. ഇതുപോലുള്ള നല്ല ആള്‍ക്കാരും ഈ മേഖലയില്‍ ഉണ്ട് ‘. തനുശ്രീ പറഞ്ഞു.