ദൃശ്യവിസ്മയമൊരുക്കിയ ഇന്റർസ്റ്റെല്ലാറിനുശേഷം വാർണർ ബ്രദേർസുമായി കൈ കോർത്ത് ക്രിസ്റ്റ്ഫർ നൊലാന്റെ ബ്രഹ്മാണ്ഡചിത്രം വരുന്നു. ഡൺകിർക് എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് സൂചന. ചരിത്രാഖ്യായികയാണ് പ്രമേയം.
ഇതാദ്യമായി നോലാൻ സ്വന്തം തിരക്കഥയിൽ ചിത്രമൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 2015 ൽ ക്വെയ് എന്ന ഹൃസ്വ ചിത്രം നോലാൻ സംവിധാനം ചെയ്തിരുന്നു. തങ്ങൾക്കായി കാഴ്ച്ചയുടെ എന്ത് വിസ്മയമാണ് നോലാൻ കാത്തു വെച്ചിരിക്കുന്നതെന്ന ആകാംക്ഷയിലായിരിക്കും ഇനി ലോക സിനിമ പ്രേക്ഷകർ.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാൻസിലെ ഡൻകിർക്ക് നഗരത്തിൽ നടന്ന ഐതിഹാസികമായ കുടിയൊഴിപ്പിക്കലിന്റെയും പലായനത്തിന്റെയും കഥയാണ് ചിത്രത്തിൻറെ പ്രമേയം. ചലച്ചിത്ര ദൃശ്യമികവിന്റെ നിലവിലെ അവസാനവാക്കായ ഐമാക്സ് 65 എം എം സാങ്കേതിക വിദ്യയുപയോഗിച്ചായിരിക്കും ചിത്രീകരണം. ഭാര്യയും നോലാൻ ചിത്രങ്ങളുടെ സ്ഥിരനിർമാതാവുമായ എമ്മ തോമസാണ് നിർമാണം.
ടോം ഹാർഡി, മാർക്ക് റൈലാൻസ്,കെന്നെത്ത് ബ്രാനഗ് തുടങ്ങിയവർ താരനിരയിലുണ്ടാകുമെന്നാണ് സൂചന. അടുത്തിറങ്ങിയ ഡികാപ്രിയോ ചിത്രം റെവനെന്റിൽ ഹാർഡി ഒരു പ്രധാന വേഷം ചെയ്തിരുന്നു. ബ്രിഡ്ജ് ഓഫ് സ്പൈസ് എന്ന ചിത്രത്തിലെ അഭിനയമികവിന് റൈലാൻസിന് ഗോൾഡൻ ഗ്ലോബ് നാമനിർദേശം ലഭിച്ചിരുന്നു.
ജൂലൈ 21, 2017 ൽ ചിത്രം പുറത്തിറക്കാനാണ് പദ്ധതി. ചിത്രീകരണം മേയിൽ ആരംഭിക്കും. മികച്ച താരനിരയും ടെക്നീഷ്യൻസും ജീനിയസ് സംവിധായകനൊപ്പം കൈകോർക്കുമ്പോൾ കാത്തിരിക്കാം മറ്റൊരു ബ്രഹ്മാണ്ഡവിസ്മയത്തിനായി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.