മാനസികനില തകർന്ന ഓവിയ പുറത്ത്; ബിഗ്ബോസ് കൂടുതൽ വിവാദത്തിലേക്ക്

കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ തുടക്കത്തിൽ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിരുന്നു. ഷോയുടെ തുടക്കമുണ്ടായ വിവാദങ്ങളും ഏറെ ചർച്ചയായി.

ഇപ്പോള്‍ പരിപാടിയിലെ ആകര്‍ഷണം മലയാളി താരം ഓവിയ ഹെലന്‍ ആണ്. പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും ലഭിക്കാത്ത പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ച കൊണ്ടു  റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഓവിയയ്ക്കു ലഭിച്ചത്.

ഓവിയ ആരാധകര്‍ക്ക് ഒരു ദുഃഖ വാര്‍ത്ത. ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുള്ള ഓവിയ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ഓവിയ ഷോ വിട്ടത്. മറ്റു മത്സരാര്‍ത്ഥികളുമായുള്ള അഭിപ്രായം വ്യത്യാസവും വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളും ഓവിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും പറയപ്പെടുന്നു. 

കഴിഞ്ഞ ഒരാഴ്ചയായി നടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. നടിയും മറ്റൊരു മത്സരാർത്ഥിയായ ആരവും തമ്മിലുള്ള ബന്ധമാണ് പ്രശ്നത്തിന് കാരണമായത്. ഷോയിലെ മറ്റു താരങ്ങളാരും നടിയോട് പ്രത്യേക അടുപ്പം കാണിച്ചിരുന്നില്ല. ആരവ് മാത്രമാണ് ഓവിയയ്ക്ക് പിന്തുണ നൽകിയിരുന്നത്. ഇതോടെ നടിയും ആരവും തമ്മിൽ പ്രണയമാണെന്ന കിംവദന്തികളും പരന്നു. 

എന്നാൽ ഇത് ഓവിയയെ ആരവിൽ നിന്നും അകറ്റി. നടിക്ക് ആരവിനോട് പ്രണയമായിരുന്നെങ്കിലും നല്ലൊരു സുഹൃത്തിനെപ്പോലെയാണ് ആരവ് കണ്ടത്. സംഭവത്തിന് ശേഷം മാനസികമായി തകർന്ന ഓവിയെ സെറ്റിലെ നീന്തൽക്കുളത്തിൽ ചാടി മൂക്കുപൊത്തി മുങ്ങിയിരുന്നു. എന്തോ പന്തികേടുണ്ടെന്നു മനസ്സിലായതോടെ മറ്റു മത്സരാർത്ഥികൾ നടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതുകൊണ്ടാണ് നടി ഷോ ഉപേക്ഷിക്കാൻ കാരണമായതെന്ന് റിപ്പോർട്ട് ഉണ്ട്. 

ഇതിനിടെ ഓവിയ ആത്മഹത്യ ചെയ്തെന്ന് വ്യാജവാർത്തയും സമൂഹമാധ്യമങ്ങളിലൂടെ പടർന്നു. റിയാലിറ്റിഷോയുടെ സെറ്റിൽ പൊലീസ് എത്തിയെന്നും വ്യാജവാർത്ത വന്നു. 

ഓവിയെ ഒരു കാറിൽ യാത്രയാകുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നടി ഷോയിൽ നിന്നും വിടപറയുന്ന ചിത്രമാണിതെന്നും റിപ്പോർട്ട് ഉണ്ട്. എന്നാല്‍ ഷോയില്‍ നിന്ന് പുറത്ത് പോയത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ അധികൃതർ നൽകിയിട്ടില്ല. വെള്ളിയാഴ്ചയാണ് പുതിയ എപ്പിസോഡ്.

ഓവിയ ഇല്ലെങ്കില്‍ ഇനി വരാനിരിക്കുന്നത് ബിഗ് ബോസിന്റെ അവസാന എപ്പിസോഡായിരിക്കുമെന്നും ആരാധകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഷോ തുടങ്ങിയത് മുതല്‍ ഏറ്റവും സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് ഓവിയക്കായിരുന്നു. പുറത്താക്കാന്‍ മറ്റു മത്സരാര്‍ത്ഥികള്‍ തുടര്‍ച്ചയായി വോട്ട് ചെയ്തിട്ടും പ്രേക്ഷക പിന്തുണകൊണ്ട് മാത്രം ഷോയില്‍ നിലനിന്നു ഓവിയ.  പ്രേക്ഷകർ മാത്രമല്ല ചിമ്പു, തൃഷ, രമ്യ തുടങ്ങി നിരവധി താരങ്ങളാണ് ഓവിയയെ പിന്തുണയ്ക്കുന്നത്.

നടിയ്ക്ക് വേണ്ടി തമിഴ്‌നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. ഹോട്ടല്‍ ബില്ലില്‍ പോലും ഓവിയയ്ക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വാചകങ്ങള്‍ കാണാം. 'നീങ്ക ഷട്ടപ്പ് പണ്ണുങ്ക' (നിങ്ങള്‍ ദയവായി വായടയ്ക്കൂ) എന്നൊരു ഡയലോഗോടെയാണ് ബിഗ് ബോസില്‍ ഓവിയ ശ്രദ്ധിക്കപ്പെടുന്നത്. 

2007 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കങ്കാരുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഓവിയ അഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ 14 ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. അപൂര്‍വ, പുതിയ മുഖം, മനുഷ്യമൃഗം എന്നിവയിലും വേഷമിട്ടെങ്കിലും പിന്നീട് മലയാളത്തില്‍ ശ്രദ്ധ നേടാനായില്ല..