പ്രണവിന്റെ ആദി; മേജർ രവിയെ ട്രോളുന്നവർ അറിയാൻ

മേജർ രവിയെക്കുറിച്ച് കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ട്രോൾ പെരുമഴയാണ്. ആദിയെയും പ്രണവ് മോഹൻലാലിനെയും കൂട്ടിയിണക്കി മേജർ രവിയെ കളിയാക്കുന്നവർ പക്ഷേ ഇൗ വിഡിയോ ശ്രദ്ധിച്ചു കാണാൻ വഴിയില്ല. മൂന്നു വർഷങ്ങൾക്കു മുമ്പ് പ്രണവ് ഒരു അഭിനേതാവാകുമെന്ന് പ്രവചിച്ച മേജർ രവിയുടെ വാക്കുകൾ. തന്റെ ചിത്രത്തിലൂടെ സംസ്ഥാന അവാർ‍ഡ് കരസ്ഥമാക്കിയ അപ്പുവിനെക്കുറിച്ച് അന്ന് മേജർ രവി പറഞ്ഞതെല്ലാം സത്യമായിക്കൊണ്ടിരിക്കുകയാണ്. മനോരമ ഒാൺലൈനിനോട് അന്ന് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. 

‘പ്രണവും എന്റെ മകൻ അർജുനും കൂട്ടുകാരാണ്. സ്കൂൾ തലം തൊട്ടുതന്നെ അവർ അടുത്ത സുഹൃത്തുക്കളാണ്. വീട്ടിൽ വരികയും  താമസിക്കുകയും ഓരോ കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് രാജേഷ് അമനക്കര പുനർജ്ജനി എന്ന കഥ ആയി വരുകയും പ്രണവിനെ വച്ച് ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറയുന്നത്. 

ലാലിനോടും സുചിയോടും ഞാൻ കഥ പറഞ്ഞു. പ്രണവിനോടും കഥപറഞ്ഞപ്പോൾ സമ്മതിച്ചു. ഞാനും അനിതയും അർജുനും പ്രണവും കൂടി പത്തു ദിവസത്തെ ഷൂട്ടിങ്ങിനായി എന്റെ നാടായ പട്ടാമ്പിയിൽ പോവുകയും ചെയ്തു. അതിൽ പ്രണവിന് സംസ്ഥാനപുരസ്കാരം ലഭിച്ചു. അവിടെ കണ്ട പ്രണവ്, മോഹൻലാലിന്റെ മകനെന്നു പറയുന്നതിലും മോഹൻലാലിന്റെ ജീൻ എന്ന് പറയുന്നതാവും ഉത്തമം. പ്രണവിന് മലയാളം കുറച്ച് മാത്രമേ അറിയൂ. 

ഡയലോഗുകൾ ഒറ്റ പ്രാവശ്യം പറയുന്നത് കേട്ട് അതുപോലെ പറയുമായിരുന്നു. നമ്മൾ പറയുന്ന കാര്യങ്ങൾ കൃത്യമായി ഗ്രഹിച്ചുകൊണ്ട് അതിനെ അപ്പുവിന്റേതായിട്ടുള്ള രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കും. ഇപ്പോൾ ആഗ്രഹമുണ്ട് പ്രണവിനെ വച്ച് പടം ചെയ്യണമെന്ന്. പ്രണവ് എപ്പോഴും യാത്രയിലായിരിക്കും. അവൻ വേറിട്ടൊരു വ്യക്തിത്വമാണ്. എന്നെങ്കിലും എനിക്കൊരു ആഗ്രഹം ഉണ്ട് പ്രണവിനെ വച്ച് ഒരു സബ്ജക്ട് എടുത്ത് പടം ചെയ്യണമെന്ന്. എന്റെ ആദ്യ പടം അങ്കിളിനു തന്നെ തരാം എന്ന് പറയുമായിരുന്നു. അത് എപ്പോൾ എന്നറിയില്ല. ഒരുകാര്യം ഉറപ്പ് പ്രണവ് മോഹൻലാൽ സംവിധായകനോ തിരക്കഥാകൃത്തോ ആയല്ല ഒരു നടനായി തന്നെയാകും സിനിമയിലേയ്ക്ക് തിരിച്ചുവരവ് നടത്തുക. അതിനായി കാത്തിരിക്കുകയാണ് ഞാൻ.’–മേജർ രവി പറഞ്ഞു.