ദേശീയപുരസ്കാരം നിരസിച്ചതിൽ വിഷമമില്ലെന്ന് നടൻ ഫഹദ് ഫാസിൽ. അവാർഡ് കിട്ടിയില്ലായിരുന്നെങ്കിലും വിഷമമില്ലായിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം.
ഉമ്മാ, കരയണ്ട, ഇത് ചെറിയൊരു അവാര്‍ഡാ..’ ഉമ്മയോട് ഫഹദ്
''പ്രസിഡന്റിന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാനാണ് പോയത്. അവിടെച്ചെന്നപ്പോഴാണ് പറഞ്ഞത് വേറാരോ ആണ് അവാർഡ് തരുന്നതെന്ന്. അപ്പോ അടുത്ത ഫ്ലൈറ്റിന് ഞാൻ ഇങ്ങോട്ടു പോന്നു.''
''ഷൂട്ടിങ് നിർത്തിവെച്ചാണ് അവാർഡ് വാങ്ങാൻ പോയത്. ശേഖർ കപൂർ സാർ വിളിച്ചിരുന്നു. അഭിനന്ദനമറിയിക്കാനാണ് വിളിച്ചത്. വേറാരും വിളിച്ചില്ല'', ഫഹദ് പറഞ്ഞു.
സിനിമകളുടെ എണ്ണം കുറയാൻ കാരണം താൻ സെലക്ടീവ് ആയതല്ലെന്ന് ഫഹദ് പറയുന്നു. ''ഞാൻ സെലക്ടീവല്ല. 2013ല്‍ 11 സിനിമകളാണ് ചെയ്തത്. ഡയമണ്ട് നെക്ക്‌ലസ് കഴിഞ്ഞ് ഒരുവർഷം വെറുതെയിരുന്നു. അതിനുശേഷമാണ് അന്നയും റസൂലും ചെയ്യുന്നത്. ആ വർഷം കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ മാത്രമാണ് ചെയ്തത്.
''വർക്കിങ് രീതികൾ മാറിയതാകാം സിനിമകളുടെ എണ്ണം കുറയാൻ കാരണം. വെറുതെ തിരക്കഥ കേൾക്കുന്നതിൽ നിന്ന് സംവിധായകനുമായി കൂടുതൽ സമയം ചെലവഴിക്കാന്‍ തുടങ്ങി. ഒരു വർഷം ഇത്രം സിനിമകൾ ചെയ്യണം എന്ന പ്ലാൻ ഇപ്പോഴുമില്ല.
''സിനിമകളുടെ എണ്ണം കുറച്ചതാണ് വിജയത്തിന് പിന്നിലെന്ന് കരുതുന്നില്ല. പക്വതയോടെ കാര്യങ്ങളെ സമീപിക്കാൻ തുടങ്ങിയതാകാം വിജയത്തിന് പിന്നിൽ. രണ്ടുവർഷം മുൻപാണ് വരത്തന്‍ ചെയ്തതെങ്കിൽ ഇത്ര ഭംഗിയായി എബിയെ അവതരിപ്പിക്കാൻ കഴിയില്ലായിരുന്നു, ഫഹദ് പറഞ്ഞു.