മമ്മൂട്ടിയുടെ മകനാകുന്ന വാർത്ത നിഷേധിച്ച് കാർത്തി വൃത്തങ്ങൾ

നടൻ കാർത്തി മമ്മൂട്ടിയുടെ മകനായി അഭിനയിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.യാത്ര എന്ന തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന വൈ എസ് ആറിന്റെ പുത്രൻ ജഗൻ റെഡ്ഡി യുടെ കഥാപാത്രമാണ് കാർത്തിയുടേതെന്നും പറയപ്പെട്ടിരുന്നു. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണെന്നും കാർത്തി അടുത്ത ഒരു മാസം വിദേശത്ത് ‘ദേവ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണെന്നും  കാർത്തിയുമായി അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോടു പറഞ്ഞു.

യാത്രയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ടീസർ അടുത്തിടെ റിലീസായിരുന്നു. ചിത്രത്തില്‍ വൈ.എസ്. ആറിന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുക ജഗപതി ബാബുവാണ്.

വൈഎസ്ആറിന്റെ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 30 കോടി ബജറ്റിൽ വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സുഹാസിനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് വാർത്തകൾ. ആന്ധ്രാ പ്രദേശിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയുടെ കഥാപാത്രത്തെയാകും അവർ കൈകാര്യം ചെയ്യുക. 

മമ്മൂട്ടിയുടെ ഭാര്യ വൈഎസ് വിജയമ്മയായി എത്തുന്നത് ആശ്രിത വെമുഗന്തിയായിരിക്കും. മമ്മൂട്ടിയുടെ മകളായി ഭൂമിക ചാവ്ളയുമെത്തും. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. രണ്ടാം തവണയും മുഖ്യമന്ത്രി പദവിയിലിരിക്കുമ്പോള്‍ 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്.