ബാലഭാസ്കറിന്റെ വ്യക്തി ജീവിതത്തെ ഇങ്ങനെ തരംതാഴ്ത്തരുത്: ഇഷാൻ ദേവ്

ബാലഭാസ്കറിന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ചു പുറത്തുവരുന്ന വാർത്തകളോടു ശക്തമായ ഭാഷയിൽ പ്രതികരിച്ചും അപേക്ഷിച്ചും സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാൻ ദേവ്. വെറും സ്വാര്‍ഥ താത്പര്യങ്ങൾക്കായി ബാലഭാസ്കറിന്റെ ജീവിതം ഉപയോഗിക്കരുതെന്ന് ഇഷാൻ ദേവ് പറഞ്ഞു. കേരളം കണ്ട ഏറ്റവും മഹാനായ കലാകാരനാണു ബാലഭാസ്കറെന്നും ഇഷാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇഷാന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

'ആരെയും ബുദ്ധിമുട്ടിക്കാതെ ,ആരെയും പാര വെക്കാത്ത, ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്നം ,കഷ്ടപ്പാട്,കഠിനാധ്വാനം എന്നിവ കൊണ്ടുമാത്രം മേലെ വന്ന് എല്ലാവർക്കും മാതൃക ആയും,മാർഗദർശി ആയും മാറിയ കലാകാരനാണ് ബാലഭാസ്കർ. വെറും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകൾ ,വീഡിയോ എന്നിവ വന്നുതുടങ്ങി .കേരളം കണ്ട ഏറ്റവും മഹാനായ കലാകാരന്മാരിൽ ഒരാളാണ് ബാലഭാസ്കർ എന്ന് നിസംശയം പറയുന്ന നമ്മൾ അദ്ദേഹത്തെ ഇങ്ങനെ കരിവാരി തേക്കുന്നത് വളരെ വേദനാ ജനകമാണ് , അടുത്തറിയാവുന്ന എല്ലാവര്ക്കും പ്രിയപ്പെട്ട ആൾ തന്നെയാണ് അദ്ദേഹം ഇപ്പോഴും ,കേവലം നിങ്ങളുടെ മഞ്ഞപത്ര വാർത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത് ,കൂടെ നിന്നു ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത് .സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും ...പ്ളീസ്.'