ആകെ 'കൺഫ്യൂഷനാ'യി; ഭാര്യയോടുള്ള പ്രാർഥനയോടെ കുഞ്ചാക്കോ ബോബന്‍

'കൺഫ്യൂഷൻ തീർക്കണമേ' എന്ന ഗാനവുമായി ചുറ്റിലും പെൺകുട്ടികൾ അണിനിരന്നപ്പോൾ അക്ഷരാർഥത്തിൽ കുഞ്ചാക്കോ ബോബൻ അമ്പരന്നു. ഇതെന്താണു സംഭവിക്കുന്നതെന്ന് അദ്ദേഹത്തിനു ആദ്യം മനസ്സിലായില്ല. മഴവിൽ മനോരമ 'നായിക നായകൻ' ഗ്രാന്റ് ഫിനാലെ വേദിയിലായിരുന്നു മത്സരാർഥികളായ പെൺകുട്ടികളുടെ തകർപ്പൻ ഡാൻസും കുഞ്ചാക്കോ ബോബന്റെ പ്രകടനവും. 

ചാക്കോച്ചന് ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞാണു പരിപാടിയുടെ അവതാരകരായ ഡെയ്നും അശ്വതിയും കുഞ്ചാക്കോ ബോബനെ വേദിയിലേക്കു ക്ഷണിച്ചത്. ഇതുവരെ ലഭിച്ച സർപ്രൈസുകൾ ഒന്നും മോശമായിരന്നില്ല. അതിനാൽ ഇതും അങ്ങനെയാകുമെന്നായിരുന്നു കുഞ്ചാക്കോബോബന്റെ മറുപടി. ഇതേ തുടർന്ന് കണ്ണുകൾ അടച്ചു നിൽക്കാൻ അദ്ദേഹത്തോട് അവതാരകർ ആവശ്യപ്പെട്ടു. പെട്ടന്നായിരുന്നു കൺഫ്യൂഷൻ തീർക്കണമേ എന്ന ഗാനം കേട്ടത്. ഗാനത്തിനു തകർപ്പൻ ചുവടുവെപ്പുമായി നായിക നായകനിലെ മത്സരാർഥികളായ പെൺകുട്ടികൾ കുഞ്ചാക്കോ ബോബനും ചുറ്റിലും എത്തുകയും ചെയ്തു. അവർക്കൊപ്പം കുഞ്ചാക്കോ ബോബനും ഏതാനും ചുവടുകൾ വച്ചു.

ഡാൻസിനു ശേഷം കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ഇങ്ങനെ: 'ഇതിനെ സർപ്രൈസ് എന്നല്ല  വധശിക്ഷ എന്നാണു പറയേണ്ടത്. ഞാൻ നന്നായി ജീവിച്ചു കാണണം എന്നു നിങ്ങള്‍ക്കു യാതൊരു വിധത്തിലുമുള്ള ആഗ്രഹവുമില്ലെന്നു തോന്നുന്നു. ഇത്രയും സുന്ദരികളായ പെൺകുട്ടികളെ ചുറ്റിലും നിർത്തി ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാൻ പറയുന്നത്, ഒരു ബുഫേയിൽ കുറെ നല്ല ഭക്ഷണങ്ങൾ വിളമ്പിയതിനു ശേഷം ഒന്നു മാത്രം കഴിക്കാൻ ആവശ്യപ്പെടുന്നതു പോലെയാണ്. ഇങ്ങനെ വരുന്ന അവസരത്തിൽ എനിക്കൊരു പ്രാർഥനയുണ്ട്. ആ പ്രാർഥനാ ഗാനമാണു ഞാൻ ആലപിക്കാറുള്ളത്.'

കുഞ്ചാക്കോബോബന്‍ ഇങ്ങനെ പറഞ്ഞതോടെ വേദിയിലെ സ്ക്രീനിൽ അദ്ദേഹത്തിന്റെയും ഭാര്യ പ്രിയയുടെയും ചിത്രം തെളിഞ്ഞു. കൂടെ കുഞ്ചാക്കോ ബോബന്റെ എക്കാലത്തെയും ഹിറ്റ് പ്രണയ ഗാനവും. 'ഓ പ്രിയേ... പ്രിയേ' നിനക്കൊരു ഗാനം. എന്തായാലും സദസ്സിനെ കയ്യിലെടുത്താണു കുഞ്ചാക്കോബോബനും പെൺകൊടികളും വേദി വിട്ടത്.