ശുദ്ധ സംഗീതം നൽകുന്നതിൽ ഇന്ത്യൻ സംഗീതരംഗം പരാജയപ്പെട്ടു: ആശാ ഭോസ്‌ലേ

യഥാർഥ സംഗീതം നൽകുന്നതിൽ ഇന്ത്യൻ സംഗീത ലോകം പരാജയപ്പെട്ടെന്ന് പ്രശസ്ത ഗായിക ആശാ ഭോസ്‌ലേ. പുതിയ തലമുറയിലെ ഗായകർക്കു നിരവധി അവസരങ്ങളുണ്ടെങ്കിലും നല്ല സംഗീതം പിറക്കുന്നില്ലെന്നും ആശാ ബോൺസ്‌ലേ പറഞ്ഞു. 

ആശാ ഭോസ്‌ലേയുടെ വാക്കുകൾ ഇങ്ങനെ: 'നമുക്ക് നിരവധി കഴിവുള്ള ചെറുപ്പക്കാരായ ഗായകർ ഉണ്ട്. എന്നാൽ ഈ കാലഘട്ടത്തിൽ  യഥാർഥ സംഗീതം പിറക്കുന്നില്ല. ഇപ്പോൾ സംഗീത രംഗത്തു കഴിവുള്ള ഗായകർ എത്തുന്നുണ്ടെങ്കിലും അവരുടെ കഴിവു പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്നാണു വസ്തുത. 1950, 60 കാലമായിരുന്നു സംഗീതത്തിന്റെ സുവർണകാലഘട്ടം എന്നു ഞാൻ വിശ്വസിക്കുന്നു. എഴുപതിനു ശേഷം ഇന്ത്യൻ സംഗീതത്തിനു ഒരു ഉയർച്ചയുണ്ടായിട്ടില്ല. അന്നത്തേതു പോലുള്ള സംഗീതജ്ഞർ ഇന്നുണ്ടാകുന്നില്ല എന്നതു ദുഃഖകരമായ യാഥാർഥ്യമാണ്. പുതിയ തലമുറയുടെ സംഗീതം മോശമാണെന്ന അഭിപ്രായം എനിക്കില്ല. കാരണം എന്റെ കൊച്ചുമകൻ ചിന്തു ഭോസ്‌ലേ അംഗമായ ഒരു മ്യൂസിക് ബാന്റ് ഉണ്ട്. അവരോടൊപ്പവും ഞാൻ പാടിയിട്ടുണ്ട്. പക്ഷേ, ആ സുവർണ കാലഘട്ടം നമുക്കു നഷ്ടമായിരിക്കുന്നു. അതിന്റെ കാരണമെന്താണെന്നു നമ്മൾ കണ്ടെത്തണം. ചിന്തുവിനെ പോലെ വളർന്നു വരുന്ന സംഗീത വിദ്യാർഥികൾക്ക് അതിനു കഴിയട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു.'