ലൈംഗിക അതിക്രമം വെളിപ്പെടുത്തിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല; സോന മോഹപത്ര

മീടു ക്യാംപെയ്നിന്റെ ഭാഗമായി ലൈംഗിക അതിക്രമ വെളിപ്പെടുത്തലുകൾ നടത്തിയപ്പോൾ സംഗീത രംഗത്തെ കരിയറിനെ പറ്റി ചിന്തിച്ചിരുന്നില്ല എന്ന് ഗായിക സോന മോഹപത്ര. സ്വന്തം നേട്ടത്തെ പറ്റിയല്ല. രാജ്യത്തെ സ്ത്രീകളുടെ നല്ലഭാവിയെ കുറിച്ച് ഓർത്താണു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നും സോന പറഞ്ഞു. സീടിവി റിയാലിറ്റി ഷോയായ സരിഗമപ യുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സോന ഇങ്ങനെ പറഞ്ഞത്.

സോന മോഹപത്രയുടെ വാക്കുകൾ ഇങ്ങനെ: 'മീടു ക്യാംപെയ്നിന്റെ ഭാഗമായി നിരവധി പേർ ഇത്തരം അതിക്രമങ്ങളെ പറ്റി തുറന്നു പറയനാൻ തയ്യാറായി എന്നതാണു യാഥാർഥ്യം. രാജ്യമെമ്പാടും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ നടക്കുന്നു എന്നതാണ് ഈ വെളിപ്പെടുത്തലുകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. നല്ല പുരുഷൻമാർ സമൂഹത്തിന്റെ ഈ മാറ്റം ശ്രദ്ധിക്കും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. അനുഭവം പങ്കുവെക്കാൻ തയ്യാറായപ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കരിയറിനെ കുറിച്ച് ചിന്തിച്ചൊന്നുമല്ല ഇക്കാര്യങ്ങൾ പറഞ്ഞത്. എനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ മാത്രമാണു ഞാൻ പറഞ്ഞത്. 

ഞാൻ ഒരാൾ മാത്രമല്ല ഇങ്ങനെ വെളിപ്പെടുത്തൽ നടത്തിയത് എന്നത് ഏറെ അഭിമാനം നൽകുന്ന കാര്യമാണ്. ഞാൻ എന്റെ അനുഭവം പറഞ്ഞതോടെ നിരവധി പേർ ഇക്കാര്യങ്ങൾ വെളിപ്പെടുത്താന്‍ തയ്യാറായി. നേരിട്ട ഇത്തരം അതിക്രമങ്ങൾ തുറന്നു പറയാൻ സ്ത്രീകൾ തയ്യാറാകണം.'

പ്രശസ്ത സംഗീതജ്ഞരായ കൈലാഷ് ഖേറിനും അനു മാലിക്കിനും എതിരെയാണ് സോന മോഹപത്ര വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇവരിൽ നിന്നും തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നു എന്നായിരുന്നു സോനയുടെ വെളിപ്പെടുത്തൽ. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് കൈലാഷ്ഖേറിനും അനു മാലിക്കിനും എതിരെ സോന ഉന്നയിച്ചത്. സോന മോഹപത്രയ്ക്കു ശേഷം മറ്റുചിലരും  ഇവർക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു