വിനോദയാത്രയിലെ കുഞ്ഞു ഗണപതിയെ ആരും മറന്നുകാണില്ല. പാലും പഴവും കൈകളിലേന്തി എന്ന ഗാനം പാടി സിനിമയിൽ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത കൊച്ചുപയ്യൻ. പാലും പഴമും കൈകളിലേന്തി എന്ന പാട്ടുപാടിയാണ് ഗണപതി പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിയത്. തൊണ്ടകീറിയുള്ള കൊച്ചുഗണപതിയുടെ പാട്ട് അന്ന് തീയറ്ററുകളിൽ ചിരി പടർത്തിയിരുന്നു. എന്നാൽ ആ പാട്ട് സിനിമയിൽ ഉപയോഗിച്ചതിനു പിന്നിൽ ഒരു കഥയുണ്ടെന്നു ഗണപതി പറയുകയാണു ഗണപതി. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഗണപതി ആ രഹസ്യം വെളിപ്പെടുത്തിയത്.
ഗണപതിയുടെ വാക്കുകൾ ഇങ്ങനെ: ' സിനിമയിലെ ആ ഭാഗം ക്രിയേറ്റ് ചെയ്തത് ശരിക്കും ഇന്നസെന്റ് ചേട്ടനാണ്. ഇന്നസെന്റ് ചേട്ടൻ ഏന്നോടു ചോദിച്ചു നിനക്ക് പാലും പഴമും എന്ന പാട്ട് അറിയാമോ? ഞാൻ അറിയാമെന്നു പറഞ്ഞു. കാരണം പണ്ട് വീട്ടലൊക്കെ ഈ പാട്ടുപാടി ചിലർ വരുമായിരുന്നു. അപ്പോൾ ഇന്നസെന്റ് ചേട്ടൻ ചോദിച്ചു. നിനക്കു മൊത്തം വരികള്‍ അറിയാമോ എന്ന്. ഇല്ല എന്നു പറഞ്ഞു. എന്നാൽ ശരി രണ്ടുവരി അറിഞ്ഞാൽ മതിയെന്നു ചേട്ടൻ പറഞ്ഞു. അങ്ങനെയാണ് ആ സീൻ ക്രിയേറ്റ് ചെയ്യുന്നത്.'
ഇത്രയും കഥകളും പാട്ടുകളും അറിയാവുന്ന ഒരാളുണ്ടോ എന്നു സംശയം തോന്നും ഇന്നസെന്റ് ചേട്ടനോടു സംസാരിച്ചാലെന്നായിരുന്നു കഥ കേട്ട റിമിടോമിയുടെ മറുപടി. തുടർന്ന് പാലും പഴമും എന്ന വരികൾ വീണ്ടും ഗണപതി വേദിയിൽ പാടി. വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന ചിത്രത്തിൽ നായക വേഷത്തിലാണ് ഗണപതി എത്തുന്നത്. ചിത്രം വൈകാതെ തീയറ്ററുകളിലെത്തും