96 അവസാന ചിത്രമാകുമോ? ചിൻമയിയെ പുറത്താക്കി പ്രതികാര നടപടി

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായി ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്ന് പുറത്താക്കി. സംഘടനയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. രണ്ടു വർഷമായി സംഘടനയിലെ അംഗത്വഫീസ് അടച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ചിൻമയിക്കെതിരായ നടപടി. പുറത്താക്കലിനെ കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും ചിൻമയി പറയുന്നു.

തിയറ്ററിൽ വൻവിജയം കൊയ്ത് മുന്നേറുന്ന 96 എന്ന ചിത്രത്തിൽ നായിക തൃഷയ്ക്ക് ശബ്ദം കൊടുക്കുകയും ഹിറ്റ്ഗാനങ്ങൾ ആലപിക്കുകയും ചെയ്തത് ചിൻമയി ആയിരുന്നു. വൈരമുത്തു, നടൻ രാധാരവി എന്നിവർക്കെതിരേ മീ ടൂ ആരോപണം ഉന്നയിച്ചശേഷം തന്റെ കരിയർ അവസാനിക്കുകയാണെന്ന ഭയമുണ്ടെന്ന് താരം കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു. '96' തന്റെ അവസാന ചിത്രമാണെന്നാണു തോന്നുന്നതെന്നും ചിന്മയി പറഞ്ഞിരുന്നു. രാധാരവി ഡബ്ബിങ് യൂണിയന്റെ മേധാവിയായതാണ് ഭയത്തിന്റെ അടിസ്ഥാനമെന്നും ചിന്മയി ട്വീറ്റിൽ പറഞ്ഞിരുന്നു. ഇത് ശരിവെക്കുംവിധമാണു നിലവിലെ നടപടി. 

എന്നാൽ ചിന്മയി രണ്ട് വർഷമായി സൗത്ത് ഇന്ത്യ, സിനി ടെലിവിഷൻ ആർട്ടിസ്റ്റ്സ് ആൻഡ് ഡബ്ബിറ്റ് ആർട്ടിസ്റ്റ്സ് യൂണിയനിലെ അംഗമായിരുന്നില്ലെന്നാണ് രാധാരവി പറയുന്നത്. അറിയപ്പെടുന്ന ഒരു കലാകാരി ആയതുകൊണ്ട് മാത്രമാണ് ഈ കാലത്ത് അവരെ ഡബ്ബ് ചെയ്യാൻ അനുവദിച്ചതെന്നും രാധാ രവി വിശദീകരിച്ചു.

കഴിഞ്ഞ മാസമാണ് ചിന്മയി വൈരമുത്തുവിനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തുവന്നത്. ഒരിക്കൽ പാട്ടിന്റെ വരികൾ വിശദീരിച്ചുതരുന്നതിനിടെ വൈരമുത്തു തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും എന്തു ചെയ്യണമെന്ന് അറിയാതെ താൻ വീട്ടിൽ നിന്ന് ഒാടി രക്ഷപ്പെടുകയായിരുന്നുവെന്നും താരം ആരോപിച്ചിരുന്നു. കൂടാതെ സ്വിറ്റ്സർലാന്റിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴും തന്നെ അപായപ്പെടുത്താനുള്ള നീക്കം ഉണ്ടായെന്നും ചിൻമയി ആരോപിച്ചിരുന്നു. 

വൈരമുത്തുവിനെതിരായ ചിൻമയിയുടെ ആരോപണങ്ങൾ വലിയ വിവാദങ്ങള്‍ക്കാണു തുടക്കമിട്ടത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു വൈരമുത്തുവിന്റെ പ്രതികരണം.