സോഷ്യൽ മീഡിയ വെറും വേസ്റ്റ് ആണ്, നേരം പോക്കിനു വേണ്ടിയാണ് എന്ന സ്ഥിരവിമർശനങ്ങളോട് അങ്ങനെയല്ലെന്ന് സമർത്ഥിക്കാൻ ഒരുദാഹരണം കൂടി. എ.ആർ. റഹ്മാന്റെ 'ഓ ചെലിയ' പാടി അദ്ദേഹത്തെപ്പോലും അമ്പരപ്പിച്ച ആന്ധ്രാപ്രദേശുകാരി വീട്ടമ്മ ബേബി ഇനി സിനിമാ പിന്നണിഗായിക. ഉടൻ പുറത്തിറങ്ങാന്‍ പോകുന്ന തെലുങ്ക് ചിത്രമായ ‘പലാസ 1978’ ലാണ് ബേബിക്ക് പാടാനുള്ള അവസരം ലഭിച്ചത്. രഘു കുഞ്ചേയാണ് സംഗീത സംവിധായകൻ.
ബേബി സ്റ്റുഡിയോയില്‍ പാടുന്നതിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തഴക്കം വന്ന പ്രൊഫഷണൽ ഗായികക്കൊപ്പം നില്‍ക്കുന്ന ബേബിയുടെ പ്രകടനം സംഗീതപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.
തമിഴ് ചിത്രം കാതലന്‍റെ തെലുങ്ക് പതിപ്പായ ‘പ്രേമിക്കുഡു’വിലെ റഹ്മാന്‍ ഈണമിട്ട ‘ഓ ചെലിയ’ എന്ന ഗാനമായിരുന്നു ബേബി പാടിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ബേബിയുടെ പാട്ട് സാക്ഷാല്‍ എ. ആര്‍. റഹ്‍മാന്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി ടിവി ഷോയിലൂടെ ബേബിയെ ആദരിച്ചിരുന്നു.
ആന്ധ്രാപ്രദേശ് ജില്ലയിലെ വടിസാളേവരു സ്വദേശിയാണ് ബേബി. ബേബിയുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് കുഞ്ചേ പാട്ടിന്‍റെ വരികളെഴുതിയിരിക്കുന്നത്. സംഗീത സംവിധായകനായ കൊട്ടേസ്വര റാവുവും ബേബിയെ സമീപിച്ചിട്ടുണ്ട്.