ബിയോൺസെക്കായി അംബാനി ഒഴുക്കിയ കോടികൾ; ആർഭാടക്കഥയുടെ പുതിയ മുഖം

ആഡംബരത്തിന്റെ അങ്ങേയറ്റം - അതായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹ ചടങ്ങ്. കോടികളാണ് അംബാനി മകളുടെ വിവാഹത്തിനായി ഒഴുക്കിയത്. വമ്പൻ താരനിര അണിനിരന്ന വിവാഹത്തിൽ പ്രശസ്ത പോപ് ഗായിക ബിയോണ്‍സെയുടെ സംഗീത വിരുന്നുമുണ്ടായിരുന്നു. എന്നാൽ ബിയോൺസെയെ ഇന്ത്യയിലെത്തിക്കാൻ അംബാനി ഒഴുക്കിയ കോടികളുടെ കണക്കുകേട്ടു ഞെട്ടിയിരിക്കുകയാണ് ലോകം.

ലോകത്തു തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ഗായികമാരിൽ ഒരാളാണ് ബിയോൺസെ. നാല് മില്യൻ ഡോളറാണ് ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിന് ബിയോൺസെയുടെ പ്രതിഫലം. ഇന്ത്യൻ കറൻസിയിൽ 28 കോടിയോളം രൂപ. ടൈം മാഗസിന്റെ റിപ്പോർട്ടു പ്രകാരം മൂന്ന് മില്യൻ ഡോളറാണ് ബിയോൺസെയുടെ പ്രതിഫലം. അതേസമയം, നാലു മില്യനാണു പ്രതിഫലമെന്നാണ് ബിയോണ്‍സെയുടെ ആരാധകരും അടുത്തവൃത്തങ്ങളും പറയുന്നത്.

2017 ലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായികയാണ്  ബിയോൺസെ. 105 മില്യൻ ഡോളറാണ് സമ്പാദ്യം. മുകേഷ് അംബാനി മകളുടെ വിവാഹത്തിനു ചെലവഴിച്ചത് 100 മില്യൻ ഡോളറാണെന്നു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ജെന്നിഫർ ലോപ്പസിനോളം തന്നെ വിലയുള്ള ഗായികയാണ് ബിയോൺസെ. ഏഴു മില്യൻ ഡോളറാണ് ഒരു പരിപാടിക്ക് ജെന്നിഫർ ലോപ്പസിന്റെ പ്രതിഫലമെന്നാണു റിപ്പോർട്ടുകൾ. ഇന്ന് ലോകത്ത് ഏറ്റവും ഡിമാൻഡുള്ള ഗായികമാരാണു ജെന്നിഫർ ലോപ്പസും ബിയോൺസെയും

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, കത്രീന കെയ്ഫ്, രൺവീർ സിങ്, ഐശ്വര്യ റായ്, ദീപിക പദുക്കോൺ, സച്ചിൻ തെൻ‌ഡുൽക്കർ, ഹിലറി ക്ലിന്റൻ എന്നിങ്ങനെ ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്ന് നിരവധി പ്രമുഖരാണ് ഇഷയുടെ വിവാഹ പാർട്ടിക്ക് എത്തിയത്. ബാല്യകാല സുഹൃത്തും വ്യവസായി അജയ് പിരമലിന്റെ മകനുമായ ആനന്ദ് പിരമലിനെയാണ് ഇഷ വിവാഹം ചെയ്തത്.