അറബി നാട്ടിൽ നിന്നുമൊരു മുക്കത്തെ പെണ്ണ്

എന്നുടെ ഖൽബിലെ ജവാബ് നീയേ..പൂമാരം നട്ടുഞാൻ പ്രേമക്കനി നീ...അക്കനി കനി നുണയാനായി ഇനിയുണ്ടോ ജന്മം....ഈ വരികൾ മനസിനുള്ളിൽ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്ന ഏതോ ഒരു പാട്ടിന്റെ ഓർമയിലേക്ക് കൊണ്ടുപോകുന്നുവോ. സംശയിക്കണ്ട മുക്കത്തെ പെണ്ണേ...എന്ന ആ പാട്ടു തന്നെ. മുക്കത്തെ പെണ്ണിന്റെ കഥ പറഞ്ഞ ചലച്ചിത്ര കാവ്യത്തിലെ ആ പാട്ട്...എന്നിലെ എല്ലിനാൽ പടച്ചപെണ്ണേ..ഇപ്പോഴും മനസിനുള്ളിൽ നിന്നങ്ങ് പാടുകയാണ് ഇരവഴിഞ്ഞി പുഴപോലെ. അറബി നാട്ടിൽ മുക്കത്തെ പെണ്ണിന്റെ വേറൊരു വേർഷൻ പുറത്തിറക്കിയിരിക്കയാണ് ഒരുകൂട്ടം പാട്ടുകാരായ കൂട്ടുകാർ. സച്ചിൻ രാംദേവിന്റെ സംവിധാനത്തിലൊരുങ്ങിയതാണ് ഈ വീഡിയോ. ആർ ജെ അനൂപ്, ആർ ജെ മനു, അഞ്ജു രാജീവ് എന്നിവരാണ് പാടിയിരിക്കുന്നത്. ഛായാഗ്രഹണം റഹീം അമേസിങിന്റേതാണ്.

അഞ്ചു മിനുട്ടുകൊണ്ടെഴുതി മുപ്പത് മിനുട്ടിൽ റെക്കോർഡിങ് പൂർത്തിയാക്കിയ പാട്ട് . മഖ്ബുൽ മൻസൂർ എഴുതി ഗോപീ സുന്ദറിന്റെ ഈണത്തിനനുസരിച്ച് പാടിയ പാട്ട്. നിമിഷങ്ങൾക്കുള്ളിൽ പിറന്ന അത്ഭുതം. മുക്കത്തെ പെണ്ണെന്ന പാട്ടിന്റെ വഴികളാതായിരുന്നു. ആ അത്ഭുതമാണ് ഈ വീഡിയോയ്ക്ക് പ്രചോദനമായത്. ഏതോ ഒരു കടൽക്കരയിൽ ചീത്രീകരിച്ച പാട്ടിന്റെ ഇടയ്ക്കുള്ള മലയാളം വരികൾ വ്യത്യാസമുണ്ട്. ഈണവും അറബിക് വരികളും അതുപോലെ...എന്റെ കിത്താബിലെ പെണ്ണേ...എന്നിലെ എല്ലിനാൽ പടച്ചപെണ്ണേ...എന്നീ വരികൾക്ക് പകരം കണ്ടുപിടിക്കാൻ പക്ഷേ ഇവർ‌ക്കായിട്ടില്ല. അതാണ് പാട്ടിലെ ഏറ്റവും ഹൃദയസ്പർശിയായ വരികൾ എന്നുള്ളതുകൊണ്ടു തന്നെയാകും.

അറബിക് സംഗീതത്തിലാണ് പാട്ട് തുടങ്ങുന്നത്. അവസാനിക്കുന്നതും പക്ഷേ പ്രേക്ഷപക്ഷം നെഞ്ചോടുചേർത്ത മൊയ്തീന്റെ ഈ വാക്കുകളിലൂടെയാണ്..എടീ ഈ പുഴയുടെ കര പിടിച്ചു നടന്നാൽ, അറബിക്കടലാണ് അതിനി എത്ര കടവത്ത്, ഏത് തോണിക്കാരൻ കുത്തിനിർത്തിയാലും ഇരവഴിഞ്ഞി പുഴ അറബിക്കടലിലെത്തുക തന്നെ ചെയ്യും. ഇരവഴിഞ്ഞി പുഴ അറബിക്കടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാണ്.