ഗാന്ധിജി മൂന്നുതവണ സന്ദർശിച്ച കേരളത്തിലെ ഏക സ്ഥാപനമാണ് പാലക്കാട് അകത്തേത്തറയിലെ ശബരി ആശ്രമം. 1923 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ ജന്മദിനത്തിലാണ് പാലക്കാട് ബാറിലെ അഭിഭാഷകനായിരുന്ന ടി.ആർ.കൃഷ്ണസ്വാമി അയ്യർ ശബരി ആശ്രമം സ്ഥാപിക്കുന്നത്. 1925, 1927, 1934 എന്നീ വർഷങ്ങളിൽ ഗാന്ധിജി ഇവിടെയെത്തി.
വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയപ്പോഴായിരുന്നു ആദ്യസന്ദർശനം. ഈ സന്ദർശനത്തിനിടെ പാലക്കാട് കൽമാടം ക്ഷേത്രം, കസ്തൂർബ ഗാന്ധി ഹരിജനങ്ങൾക്കായി തുറന്നു കൊടുത്തു. കേരളത്തിലെ അയിത്തോച്ചാടന പ്രവർത്തനത്തിലെ സുപ്രധാന സംഭവമാണിത്. 1927 ജൂലൈയിൽ രണ്ടാം സന്ദർശനം.
1934 ജനുവരി 10ന് മൂന്നാമത്തെ സന്ദർശനവേളയിൽ കരിങ്കൊടി പ്രകടനം നടത്താൻ ചിലർ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരുക്കം നടത്തി. ഇത് മുൻകൂട്ടിയറിഞ്ഞ കൃഷ്ണസ്വാമി ട്രെയിൻ ശബരി ആശ്രമത്തിന് തൊട്ടടുത്ത് നിർത്താൻ ഏർപ്പാട് ചെയ്തു. ഗാന്ധിജി നട്ട തെങ്ങും അദ്ദേഹം പ്രാർഥന നടത്തിയ വീടും ഇന്നും ഇവിടെയുണ്ട്.