കൊൽക്കത്ത∙ സഹോദരിയുടെ അസ്ഥികൂടത്തോടൊപ്പം കഴിയുന്നതായി കണ്ടെത്തിയതിനെ തുടർന്നു രണ്ടുവർഷം മുൻപു വാർത്തകളിൽ ഇടംനേടിയ പാർഥ ഡേയെ (45) പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിൽസയ്ക്കുശേഷം ഏതാനും മാസം മുൻപു പുറത്തുവന്ന ഡേ, നഗരത്തിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം.
കുളിമുറിയിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹത്തിനു സമീപം നിന്നു പെട്രോൾ കുപ്പിയും തീപ്പെട്ടിയും ലഭിച്ചു. ജീവനൊടുക്കിയതാകാമെന്നാണു പ്രാഥമിക നിഗമനം. 2015 ജൂൺ 10നു പാർഥയുടെ പിതാവ് അരബിന്ദയുടെ മരണമന്വേഷിച്ചെത്തിയ പൊലീസാണു ഡേയുടെ കിടപ്പുമുറിയിൽ മൂത്ത സഹോദരിയുടെ അസ്ഥികൂടവും ചത്ത രണ്ടു വളർത്തുനായ്ക്കളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത്.
കുളിമുറിയിലാണു പിതാവിന്റെ മൃതദേഹം കണ്ടെത്തിയത്. നിരാഹാരം കിടന്നു മരിച്ച അവിവാഹിതയായ സഹോദരിയുടെ അസ്ഥികൂടത്തിനൊപ്പം ആറുമാസമാണു പാർഥ ഡേ ജീവിച്ചത്. ബഹുരാഷ്ട്ര കമ്പനിയിൽ ഉയർന്ന പദവി വഹിച്ചിരുന്ന പാർഥയുടെ കുടുംബം നഗരത്തിലെ ആഡംബര പാർപ്പിടമേഖലയിലാണു താമസിച്ചിരുന്നത്.