ശശികലയുടെ പുനഃപരിശോധനാ ഹർജി തള്ളി

ചെന്നൈ∙ അനധികൃത സ്വത്തു സമ്പാദന കേസിൽ നാ‌ലു വർഷം തടവു വിധിച്ചതിനെതിരെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. നേരത്തെ പുറപ്പെടുവിച്ച വിധിയിൽ അപാകതയില്ലെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് അമിതവ റോയി എന്നിവരുടെ ബെഞ്ച് പറഞ്ഞു. 

താൻ സർക്കാർ പദവികൾ വഹിക്കുകയോ പൊതുപ്രവർത്തനം നടത്തുകയോ ചെയ്തിട്ടില്ലെന്നും അതിനാൽ കേസിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞ മേയിലാണു ശശികല പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. കേസിൽ ഒന്നാം പ്രതിയായ ജയലളിത മരിച്ചതിനാൽ അഴിമതി നിരോധന നിയപ്രകാരം എടുത്ത കേസ് തനിക്കെതിരെ നിലനിൽക്കില്ലെന്ന ശശികലയുടെ വാദവും കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ ഫെബ്രുവരി 14 മുതൽ ശശികല ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്.