കാമുകിയെ വെട്ടിമുറിച്ച് ബാഗിലാക്കി ഉപേക്ഷിച്ചു; ഡോക്ടർ അറസ്റ്റിൽ

Representative Image

റാഞ്ചി ∙ കാമുകിയെ ഹോട്ടലിൽവച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുർ ടാറ്റാനഗർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച കൊൽക്കത്ത സ്വദേശിയായ ഡോക്ടർ മിർസ റഫീഖ് ഹഖ് അറസ്റ്റിൽ. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷൻ മാനേജരുമായ ചയ്യനിക കുമാരിയെ (30) ആണ് കൊലപ്പെടുത്തിയത്.

മൃതദേഹം ബാഗിലാക്കി യുവതിയുടെ സ്കൂട്ടറിൽ റയിൽവേ സ്റ്റേഷന്റെ പാർക്കിങ്ങിലാണ് ഉപേക്ഷിച്ചത്. സ്റ്റേഷൻ പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്നു ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജ‍ഡമാണെന്നു തിരിച്ചറിഞ്ഞത്.

യുവതിയുടെ തിരിച്ചറിയൽ കാർഡും കണ്ടെത്തി. ഇരുവരും ആറുമാസമായി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ജംഷഡ്പുരിലെ ജിഞ്ചർ ഹോട്ടലിൽ മുറിയെടുത്തിരുന്ന ഡോ. മിർസയെ കാണാനെത്തിയ യുവതി വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്നും പ്രതി കുറ്റം സമ്മതിച്ചതായും ഇൗസ്റ്റ് സിങ്ക്ബുവം എസ്പി പ്രശാന്ത് ആനന്ദ് അറിയിച്ചു.

കഴി‍ഞ്ഞ ദിവസം ജോലിക്കുപോയ ചയ്യനിക കുമാരി തിരിച്ചുവരാത്തതിനെ തുടർന്നു രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ ആശുപത്രിയിലെ വിലാസത്തിൽ അയച്ച ഓൺലൈൻ സമ്മാന പാഴ്സലിലെ ഫോൺ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഡോ. മിർസ പിടിയിലായത്.

താമസ സ്ഥലത്തിനു സമീപത്തെ കടയിൽനിന്നാണ് ജഡം ഒളിപ്പിക്കാനുള്ള ബാഗ് വാങ്ങിയത്. ബംഗാൾ ബുർധാവാൻ സ്വദേശിയായ ഡോ. മിർസയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.