ജയയുടെ മരണം: ദിനകരന് സമൻസ്

ദിനകരൻ മാധ്യമങ്ങളോടു സംസാരിക്കുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖസാമി കമ്മിഷൻ, ശശികലയുടെ സഹോദരീപുത്രൻ ടി.ടി.വി.ദിനകരനുൾപ്പെടെ അഞ്ചുപേർക്കു സമൻസ് അയച്ചു. ജയയുടെ ആശുപത്രിവാസവും മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേരിട്ടു ഹാജരായി വിശദീകരണം നൽകാനാണു നിർദേശം. ശശികലയുടെ സഹോദരപുത്രി കൃഷ്ണപ്രിയ, ജയയുടെ മുൻ പഴ്സനൽ അസിസ്റ്റന്റ് പൂങ്കുണ്ട്രൻ, രണ്ടു സർക്കാർ ഡോക്ടർമാർ എന്നിവർക്കാണു നോട്ടിസ്.

അതേസമയം, ആശുപത്രിവാസത്തിനിടെ പകർത്തിയ വിഡിയോ ദൃശ്യങ്ങൾ ദിനകരന്റെ അടുത്ത അനുയായി പി.വെട്രിവേൽ കമ്മിഷനു മുൻപാകെ ഹാജരാക്കി. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിനു തലേന്നു വെട്രിവേൽ ദൃശ്യങ്ങൾ പുറത്തുവിട്ടതിനെതിരെ കമ്മിഷൻ പൊലീസിൽ പരാതി നൽകിയിരുന്നു.