വി.കെ.ശശികല മൗന വ്രതത്തില്‍; കമ്മിഷനു മുൻപിൽ ഹാജരായില്ല

ചെന്നൈ ∙ മൗന വ്രതത്തിലായതിനാൽ നേരിട്ട് ഹാജരാകാനാകില്ലെന്നു വി.കെ.ശശികല മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷനെ അറിയിച്ചു. എന്നാല്‍, കമ്മിഷൻ ആവശ്യപ്പെട്ട വിവരങ്ങൾ അഭിഭാഷകൻ വഴി രേഖാമൂലം കൈമാറി. 

ശശികലയ്ക്കൊപ്പം ജയിൽശിക്ഷ അനുഭവിക്കുന്ന ഇളവരശിയുടെ മകൾ കൃഷ്ണപ്രിയ കമ്മിഷനു മുന്നിൽ ഹാജരായി. ജയലളിത ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ കാലത്തെ വിഡിയോ ദൃശ്യങ്ങളടങ്ങിയ പെൻ ഡ്രൈവ് കൈമാറിയതായി കൃഷ്ണ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

ദൃശ്യങ്ങൾ കൈമാറിയതായി ഇന്നലെ ടി.ടി.വി.ദിനകരനു വേണ്ടി ഹാജരായ അഭിഭാഷകനും അറിയിച്ചു.  രണ്ടാഴ്ചയ്ക്കകം മറുപടി ആവശ്യപ്പെട്ട് കമ്മിഷൻ നേരത്തേ ശശികലയുൾപ്പെടെയുള്ളവർക്കു നോട്ടിസ് അയച്ചിരുന്നു. ശശികലയുടെ മൊഴി രേഖപ്പെടുത്തുന്നതിന് ഉചിതമായ മാർഗം അറിയിക്കാൻ കമ്മിഷൻ ബെംഗളൂരു ജയിൽ അധികൃതർക്കും നിർദേശം നൽകിയിരുന്നു.