മറ്റാരുടെയും സമ്പത്ത് ഇന്ത്യയ്ക്കു വേണ്ട: മോദി

ഇന്ത്യൻ വംശജരായ വിദേശ പാർലമെന്റ് അംഗങ്ങളുടെ സംഗമത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി വി.കെ. സിങ്, രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ തുടങ്ങിയവർ.

ന്യൂഡൽഹി∙ മറ്റൊരു രാജ്യത്തിന്റെയും സമ്പത്ത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബന്ധങ്ങൾ ലാഭനഷ്ട കണക്കു നോക്കിയല്ല. ബന്ധങ്ങളിൽ മാനവികതയ്ക്കാണു രാജ്യം വിലകൽപിക്കുന്നതെന്നും ഇന്ത്യൻ വംശജരായ വിദേശ പാർലമെന്റ് അംഗങ്ങളുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

അതിർത്തിയിൽ ഇന്ത്യയും ചൈനയുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ പരാമർശം. സൃഷ്ടിപരമായ ഭാവമാണു ലോകത്തിനു മുന്നിൽ ഇന്ത്യ കാട്ടുന്നത്. തീവ്രവാദത്തെ ചെറുക്കുന്നതിൽ മഹാത്മാഗാന്ധിയും ഇന്ത്യയും അവലംബിച്ചത് അഹിംസ, സത്യഗ്രഹം എന്നീ മാർഗങ്ങളാണ്. ശേഷി വർധിപ്പിക്കുന്നതിലും വിഭവ വികസനത്തിലുമാണ് ഇന്ത്യയുടെ ശ്രദ്ധ. മറ്റൊരു രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഇന്ത്യ സഹായം നൽകുന്നത് ആ രാജ്യത്തിന്റെ ആവശ്യങ്ങളും മുൻഗണനയും അറിഞ്ഞാണെന്നും മോദി പറഞ്ഞു.

ആശയങ്ങളുടെ പേരിൽ ലോകം വിഭജിച്ചുനിൽക്കുന്ന കാലത്ത്, ഇന്ത്യ വിശ്വസിക്കുന്നത് സബ്കാ സാഥ്, സബ്കാ വികാസ് (എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം) എന്ന തത്വത്തിലാണ്. ഭീകരവാദത്തെ കുറിച്ചുള്ള ആശങ്കകൾ പെരുകുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളുന്ന മനോഭാവമാണ് ഇന്ത്യ നൽകുന്ന സന്ദേശം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഏഷ്യയുടെ നൂറ്റാണ്ട് എന്നാണു ലോകം വിശേഷിപ്പിക്കുന്നത്.

ഭൂഖണ്ഡത്തെ നയിക്കുന്നതിൽ ഇന്ത്യയ്ക്കു പ്രധാന പങ്കുണ്ട്. ഇന്ത്യയുടെ മൂന്നു വർഷത്തെ വിദേശ നിക്ഷേപം റെക്കോർഡാണ്. ഇക്കാലയളവിൽ നേരിട്ടുള്ള വിദേശ നിക്ഷേപമായി ലഭിച്ചത് 60,000 കോടി ഡോളറാണ്. രാജ്യത്തിന്റെ വികസനത്തിലും സാമ്പത്തിക വളർച്ചയിലും പങ്കാളികളാകാനും വിദേശ പാർലമെന്റ് അംഗങ്ങളെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.