നിതീഷ് കുമാറിന്റെ വാഹനത്തിനു നേരെ കല്ലേറ്; രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്ക്

പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. ഇന്നലെ ഉച്ചയോടെ ബക്സർ ജില്ലയിലെ നന്ദാർ ഗ്രാമത്തിലാണു സംഭവം. മുഖ്യമന്ത്രി പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കു തലയ്ക്കു പരുക്കേറ്റു. വികസനപ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്താനുള്ള സംസ്ഥാനതല ‘വികാസ് സമീക്ഷ യാത്ര’യുടെ ഭാഗമായാണു നിതീഷ് ബക്സറിലെത്തിയത്.

നന്ദാറിലെ ഒരു ദലിത് കോളനി സന്ദർശിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടർന്നാണു ജനക്കൂട്ടം കല്ലെറിഞ്ഞത്. വാഹനങ്ങൾ വേഗത്തിലോടിച്ചാണു മുഖ്യമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. യാത്രയ്ക്കിടെ പലസ്ഥലത്തും നിതീഷിനു നേരെ പ്രതിഷേധമുയരുന്നതു സർക്കാരിനും ഭരണകക്ഷിയായ ജെഡിയുവിനും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ആറിനു ബഗുസരായിയിൽ നിതീഷ് പ്രസംഗിക്കുന്നതിനിടെ ബാരിക്കേഡ് ചാടിക്കടന്നെത്തിയ യുവാവ് കമ്പിളിപ്പുതപ്പു മുഖ്യമന്ത്രിക്കു നേരെ വലിച്ചെറിഞ്ഞിരുന്നു.