മെഡിക്കൽ കോഴ വിവാദം: ചീഫ് ജസ്റ്റിസിന്റെ നിർദേശം അനുസരിക്കാതെ എസ്.എൻ. ശുക്ല അവധിയിൽ

എസ്.എൻ.ശുക്ല

ന്യൂഡൽഹി ∙ മെഡിക്കൽ കോഴ വിവാദത്തിലുൾപ്പെട്ട അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എൻ.ശുക്ല അവധിയിൽ പ്രവേശിച്ചു. രാജി വയ്ക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ദേഹത്തോടു നിർദ്ദേശിച്ചിരുന്നു. അതിനു തയാറാവാതെയാണു ജസ്റ്റിസ് ശുക്ല അവധിയിൽ പ്രവേശിച്ചത്.

എന്നാൽ, ജസ്റ്റിസ് ശുക്ലയ്ക്കു പുറമെ, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെയും ആരോപണങ്ങളുയർന്ന മെഡിക്കൽ കോഴ വിഷയത്തിലല്ല, മറ്റൊരു കോളജുമായി ബന്ധപ്പെട്ടാണു ഹൈക്കോടതി ജഡ്ജിയുടെ നടപടികളെന്നു ജുഡീഷ്യറി വൃത്തങ്ങൾ പറഞ്ഞു. തന്റെ നിർദ്ദേശം പാലിക്കാൻ ജസ്റ്റിസ് ശുക്ല തയാറാകാത്ത സ്ഥിതിയിൽ അദ്ദേഹത്തിനുള്ള ജുഡീഷ്യൽ ജോലികൾ പിൻവലിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ജസ്റ്റിസ് മിശ്ര അവധിയിൽ പ്രവേശിച്ചതെന്നാണു സൂചന.

ലക്നൗവിലെ പ്രസാദ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ മെഡിക്കൽ കോളജിനു പ്രവർത്തനാനുമതി നൽകിയതു സംബന്ധിച്ച കേസിൽ ജസ്റ്റിസ് ശുക്ലയ്ക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്െഎആർ) റജിസ്റ്റർ ചെയ്യാൻ സിബിഐ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടു കഴിഞ്ഞ സെപ്റ്റംബറിൽ അനുമതി ചോദിച്ചിരുന്നു. എന്നാൽ അനുമതി ലഭിച്ചില്ല.