ശശികലയ്ക്ക് ജയിലിൽ പരിഗണന: എസിബി അന്വേഷിക്കുന്നു

ബെംഗളൂരു ∙ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കു വിഐപി പരിഗണന ഉൾപ്പെടെ, പാരപ്പന അഗ്രഹാര സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അന്വേഷിക്കും. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.

ജയിൽ ഡിജിപിയായിരുന്ന എച്ച്.എൻ.സത്യനാരായണ റാവു ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങി ശശികലയ്ക്കും ഈയിടെ മരിച്ച മുദ്രപ്പത്ര കുംഭകോണക്കേസ് പ്രതി അബ്ദുൽ കരീം തെൽഗിക്കും പ്രത്യേക പരിഗണന നൽകിയെന്നാണ് ആരോപണം.