രഹസ്യങ്ങൾ സുരക്ഷിതമാക്കാനുൾപ്പെടെ ഇന്ത്യയും ഫ്രാൻസുമായി 14 കരാറുകൾ

ചിരി നയതന്ത്രം: ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയെയും ഭാര്യ ബ്രിജിത്തിനെയും രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു. ചിത്രം: റോയിട്ടേഴ്സ്

ന്യൂഡൽഹി ∙ രഹസ്യസ്വഭാവമുള്ള വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കരാറുൾപ്പെടെ പ്രതിരോധം, സുരക്ഷ, ആണവോർജ മേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ 14 കരാറുകളായി. ഇരുരാജ്യങ്ങളുടെയും സൈനിക സൗകര്യങ്ങൾ പങ്കുവയ്ക്കാനുള്ള കരാർ പ്രതിരോധ മേഖലയിലെ സഹകരണത്തിൽ സുവർണ ചുവടുവയ്പാണെന്ന് ഇന്ത്യ സന്ദർശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു.

ഫ്രാൻസുമായുള്ള റഫാൽ പോർവിമാന കരാറിനെ സംബന്ധിച്ച വിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കെയാണു രഹസ്യവിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച കരാറെന്നതു ശ്രദ്ധേയമായി. ഇരുരാജ്യങ്ങൾക്കും പ്രയോജനകരമാണു റഫാൽ ഇടപാടെന്നും ശാക്തിക മേഖലയിലെ പങ്കാളിത്തത്തിന്റെ ഹൃദയസ്ഥാനത്താണു താനതിനെ കാണുന്നതെന്നും മക്രോ പറഞ്ഞു. ഇന്ത്യ ഫ്രാൻസിന്റെയും യൂറോപ്പിന്റെയും പാശ്ചാത്യ ലോകത്തിന്റെയും ഒന്നാമത്തെ ശാക്തിക പങ്കാളിയാകണമെന്നതാണു താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുരാജ്യങ്ങളുമായി ശാക്തിക മേഖലയിലുള്ള പങ്കാളിത്തത്തിന് 20 വർഷത്തെ പഴക്കം മാത്രമാണുള്ളതെങ്കിലും സാംസ്കാരിക, ആത്മീയ മേഖലകളിലെ ബന്ധം ഏറെ പഴക്കമുള്ളതാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഫ്രാൻസിൽ മാത്രമല്ല പ്രതിധ്വനിക്കുന്നത്. അവ ഇന്ത്യൻ ഭരണഘടനയുടെയും ഭാഗമാണ് – മോദി പറഞ്ഞു. ഇന്ത്യ–പസഫിക് മേഖലയിലെ സുരക്ഷയും, ഭീകരവാദം തടയുന്നതിനുള്ള നടപടികളും ഇരുനേതാക്കളും ചർച്ച ചെയ്തു.