കുൽഭൂഷൺ ജാദവ് കേസിൽ പാക്ക് മറുപടി 17ന്

ഇസ്​ലാമാബാദ്∙ ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ചതു സംബന്ധിച്ച രാജ്യാന്തര കോടതിയിൽ നിലവിലുള്ള കേസിൽ, ഇന്ത്യയ്ക്കു നൽകാനുള്ള മറുപടി പാക്കിസ്ഥാൻ 17നു സമർപ്പിക്കും.

ഇന്ത്യയുടെ വാദങ്ങൾക്കുള്ള മറുപടിയാണു പാക്ക് അറ്റോ‍ർണി ജനറൽ തയാറാക്കിയിട്ടുള്ളത്. ഇതു ലഭിച്ചശേഷം അടുത്ത വാദത്തിന്റെ തീയതി ഹേഗിലെ കോടതി തീരുമാനിക്കും. മിക്കവാറും അത് അടുത്ത വർഷമേ ഉണ്ടാവൂ.

കേസ് തീരുംവരെ ശിക്ഷ നടപ്പാക്കുന്നതു രാജ്യാന്തര കോടതി വിലക്കിയിട്ടുണ്ട്. ജാദവിനെ വിട്ടയയ്ക്കണമെന്നും കോൺസലേറ്റ് തലത്തിൽ അദ്ദേഹവുമായി ബന്ധപ്പെടാൻ അനുവദിക്കണമെന്നുമുള്ള ഇന്ത്യയുടെ അപേക്ഷ പാക്കിസ്ഥാൻ പലതവണ നിരസിച്ചിരുന്നു.