ബാബാ രാംദേവ് ട്രംപിനു തുല്യൻ എന്ന് യുഎസ് ദിനപത്രം; പ്രധാനമന്ത്രി ആയേക്കുമെന്നും പ്രവചനം

ന്യൂഡൽഹി ∙ യോഗാ ഗുരു ബാബാ രാംദേവ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയേക്കുമെന്ന് ന്യൂയോർക്ക് ടൈംസ്. രാംദേവിനെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും താരതമ്യപ്പെടുത്തിയുള്ള ലേഖനത്തിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ സാധ്യതയെക്കുറിച്ചു പറയുന്നത്.

ഹിന്ദു വലതുപക്ഷത്തിന്റെ പ്രധാന ശബ്ദമായ ബാബാ രാംദേവ് പിന്തുണച്ചതുകൊണ്ടാണ് 2014ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് അധികാരത്തിലെത്താൻ കഴിഞ്ഞതെന്നു മോദി ജയിച്ചപ്പോൾ ‘ഇപ്പോഴത്തെ വൻ രാഷ്ട്രീയമാറ്റത്തിന് കളമൊരുക്കിയതായി’ രാംദേവ് അവകാശപ്പെട്ടതു ചൂണ്ടിക്കാട്ടി ലേഖനം സമർഥിക്കുന്നു. ഡോണൾഡ് ട്രംപിനുള്ള ഇന്ത്യയുടെ മറുപടി രാംദേവാണെന്നും പ്രധാനമന്ത്രി സ്ഥാനത്തേക്കു രാംദേവ് മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

ട്രംപിനെപ്പോലെ വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ തലവനാണ് രാംദേവ്. സത്യത്തെ തങ്ങൾക്കു ഗുണകരമായി വളച്ചൊടിച്ച് അവതരിപ്പിച്ച് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതിലും ഇരുവരും സമാനർ. വ്യവസായത്തിലൂടെ ശതകോടീശ്വരനായ ആദ്യ സന്യാസിയുമാണ്. ചുരുങ്ങിയ കാലത്ത് 160 കോടി ഡോളർ കമ്പനിയായി മാറിയ പതഞ്ജലിയുടെ ഉൽപന്നങ്ങളുടെ പരസ്യമായി അദ്ദേഹം ഇന്ത്യയിലെങ്ങും നിറഞ്ഞുനിൽക്കുന്നു. ‘‘ഇന്ത്യയിലെ ഏതു പ്രധാനമന്ത്രിയേക്കാളും കരുത്തനാകും അദ്ദേഹം. വിമർശനങ്ങൾക്ക് അതീതനായ (ഒരുപരിധി വരെ നിയമത്തിനും) ജനപ്രിയ വ്യവസായപ്രമുഖനായി അനുയായികളുടെ ‘ദൈവം’ വാഴുന്നു’’ – ലേഖനത്തിൽ പറയുന്നു.