ഹിന്ദുവായത് കുറ്റമാണോ? സന്യാസിമാർക്കു ഭാരതരത്നം നൽകാത്തതെന്ത്: രാംദേവ്

Baba-Ramdev
SHARE

ന്യൂഡൽഹി ∙ രാജ്യത്തെ സന്യാസിമാർക്കു ഭാരതരത്ന നൽകാത്തതിൽ വിമർശനവുമായി യോഗാഗുരു ബാബാ രാംദേവ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി 70 വർഷമായിട്ടും ഒരു ഹിന്ദു സന്യാസിയെപ്പോലും ഭാരതരത്നത്തിനു പരിഗണിച്ചില്ല. ഇത്തവണ ഭാരതരത്നം ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച സിവിലിയൻ ബഹുമതികൾ കൂടുതലും ആർഎസ്എസ് ബന്ധമുള്ളവർക്കാണെന്ന ആരോപണത്തിനിടെയാണു രാംദേവിന്റെ വിമർശനം.

‘ഇതുവരെ ഏതെങ്കിലും സന്യാസിക്കു ഭാരതത്നം കിട്ടിയിട്ടുണ്ടോ? മഹർഷി ദയാനന്ദ, സ്വാമി വിവേകാനന്ദ തുടങ്ങിയവരുടെ സംഭാവനകൾ വിലമതിക്കാനാവുന്നതാണോ? ഏതെങ്കിലും രാഷ്ട്രീയ നേതാവോ കായിക താരമോ നൽകിയതിനേക്കാൾ ഒട്ടു ചെറുതല്ല അവരുടെ സംഭാവന. മദർ തെരേസയ്ക്കു ഭാരതത്ന നൽകിയതു ക്രിസ്ത്യാനി ആയതിനാലാണ്. മറ്റു സന്യാസിമാർക്കാർക്കും കൊടുത്തിട്ടില്ല. ഈ രാജ്യത്തു ഹിന്ദുവായിരിക്കുന്നത് കുറ്റമാണോ’– രാംദേവ് ചോദിച്ചു.

ഭാരതരത്നം നേടിയവരോടെല്ലാം വലിയ ബഹുമാനമുണ്ട്. എന്നാൽ സന്യാസിമാർക്കാർക്കും ലഭിക്കാത്തതിലാണു പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി. 2014ൽ ബിജെപിയെയും നരേന്ദ്ര മോദിയെയും പിന്തുണച്ച ബാബാ രാംദേവ്, താൻ രാഷ്ട്രീയത്തിൽനിന്ന് അകന്നു നിൽക്കുന്നുവെന്നാണ് അടുത്തിടെ പറഞ്ഞത്. ഇത്തവണ ബിജെപിക്കായി പ്രചാരണം നടത്തുമോ എന്നു ചോദിച്ചപ്പോൾ ‘ഞാനെന്തിന്’ എന്നായിരുന്നു പ്രതികരണം. കേന്ദ്ര സർക്കാരിനോടു രാംദേവിനുള്ള നീരസമാണ് ഇത്തരം പ്രതികരണത്തിനു പിന്നിലെന്നാണു രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA