നെഹ്റു വിരുദ്ധ പരാമർശം: ഖേദമറിയിച്ച് ദലൈലാമ

ബെംഗളൂരു ∙ ഇന്ത്യാ-പാക്കിസ്ഥാൻ വിഭജനത്തിനു പിന്നിൽ മുൻപ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ ‘സ്വാർഥത’യാണെന്ന തന്റെ പരാമർശത്തിൽ ഖേദം അറിയിച്ച് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ. 1950ൽ ജന്മദേശം വെടിയേണ്ടിവന്ന ആയിരക്കണക്കിനു ടിബറ്റൻ വംശജർക്ക് ഇന്ത്യയിൽ അഭയം ഒരുക്കിയതിന് നെഹ്റുവിന് നന്ദിയും രേഖപ്പെടുത്തി. നെഹ്റുവുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ടിബറ്റ് സ്വദേശികൾക്കു പ്രത്യേക സ്കൂൾ അനുവദിച്ചത് നെഹ്റുവിന്റെ ആശയമാണ്. പ്രസ്താവന വിവാദമായതിൽ വിഷമമുണ്ടെന്നും എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു എന്നും സമാധാന നൊബേൽ പുരസ്കാര ജേതാവു കൂടിയായ ദലൈ ലാമ ബെംഗളൂരുവിൽ പറഞ്ഞു.

ടിബറ്റൻ ജനതയുടെ പലായനത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ സംഘടിപ്പിച്ച ‘താങ്ക് യു കർണാടക’ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എട്ടിന് ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പ്രസ്താവന. പ്രഥമ പ്രധാനമന്ത്രിപദം മുഹമ്മദലി ജിന്നയ്ക്ക് നൽകാൻ ഗാന്ധിജി ആഗ്രഹിച്ചിരുന്നു. എന്നാൽ ‘സ്വാർഥനായ’ നെഹ്റു ഇതിനു തടയിട്ടു. ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചുനിന്നേനെ എന്നായിരുന്നു പ്രസംഗത്തിൽ.